ലണ്ടൻ: കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാര ജേതാവിനെ ഇന്നറിയാം. പോർച്ചുഗലിന്‍റെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യയുടെ റയൽ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ച്, ലിവർപൂളിന്‍റെ മുഹമ്മദ് സല എന്നിവരാണ് ലോകഫുട്ബോളറാകാൻ രംഗത്തുള്ളത്.12 വർഷത്തിന് ശേഷം അർജന്‍റീന നായകൻ ലയണൽ മെസിക്ക് അവസാന മൂന്നിൽ ഇടംപിടിക്കാനായില്ല.
ബെൽജിയത്തിന്‍റെ തിബോ ക്വുർട്ടോ, ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസ്, ഡെന്മാർക്കിന്‍റെ ലെസ്റ്റർ സിറ്റി താരം പീറ്റർ ഷ്‍മൈക്കൽ എന്നിവരാണ് മികച്ച ഗോളിമാരുടെ പട്ടികയിൽ. മികച്ച പരിശീലകൻ, വനിതാ താരം, ഫെയർ പ്ലേ, ഫാൻ അവാർഡ് എന്നീ പുരസ്‍കാരങ്ങളും പ്രഖ്യാപിക്കും.
ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ ഇന്ത്യൻ സമയം രാത്രി 10.30ന് പരിപാടി ആരംഭിക്കും.