കടലിലും,കരയിലും അത്യാവശ്യഘട്ടങ്ങളിൽ കുന്നിൻ ചെരിവുകളിൽ പോലും പറന്നിറങ്ങുന്ന ജപ്പാന്റെ ആംഫിബിയസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ നാവികസേനയ്‌ക്കായി വാങ്ങുന്നു.
ഈസ്റ്റേൺ ഫ്ലീറ്റിന്‍റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ദിനേശ് കെ ത്രിപാഠിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യ-പസഫിക് മേഖലകളിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്‌ക്ക് താക്കീത് എന്ന നിലയ്‌ക്കാണ് ഇന്ത്യ ആംഫിബിയസ് വിമാനങ്ങൾ വാങ്ങുന്നത്.മാത്രമല്ല ഇതിലൂടെ ചൈനയ്‌ക്കെതിരായ നീക്കങ്ങളിൽ ജപ്പാന്റെ പിന്തുണ ഉറപ്പിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കും.ഏഷ്യ-പസഫിക് മേഖലയിൽ കൂടുതൽ സാന്നിധ്യമറിയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി എതിർക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും.ദക്ഷിണ ചൈനാ കടലിലെ നിരീക്ഷണം ശക്തമാക്കാൻ ഈ വിമാനത്തിനു സാധിക്കും.
തീരദേശ സുരക്ഷ ശക്തമാക്കാനും കടലിലെ നിരീക്ഷണം ശക്തമാക്കാനും ജപ്പാന്റെ യുഎസ്-2ഐ വിമാനങ്ങൾ ഏറെ മികച്ചതാണ്. മണിക്കൂറിൽ 560 കിലോമീറ്റർ കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ശേഷിയുള്ള വിമാനത്തിനു തുടർച്ചയായി 4700 കിലോമീറ്റർ പറക്കാനാകും.കരയിലെ ടേക്ക് ഓഫിനു വേണ്ടത് 490 മീറ്റർ സ്ഥലമാണ്. 280 മീറ്റർ സ്ഥലമുണ്ടെങ്കിൽ കടലിൽ നിന്നും ടേക്ക് ഓഫ് ചെയ്യാം.
കരയിൽ നിന്ന് കടലിലേക്കും,തിരിച്ചും അതിവേഗത്തിൽ പറക്കാൻ സാധിക്കുന്ന ഇവ പ്രധാനമായും നിരീക്ഷണങ്ങൾക്കും,രക്ഷാപ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്.അടിയന്തിരഘട്ടങ്ങളിൽ മുപ്പതോളം സൈനികരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാനും സാധിക്കും.
ജപ്പാൻ മരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് ഉപയോഗിക്കുന്ന ഈ വിമാനം നിര്‍മിക്കുന്നത് ഷിൻമായ്‌വയാണ്. 33.46 മീറ്റർ നീളമുള്ള വിമാനത്തിന്റെ മൊത്തം ഭാരം 25,630 കിലോഗ്രാമാണ്.