ന്യൂഡൽഹി : കടൽ വഴി ആക്രമിക്കാൻ ലഷ്കർ ഇ തോയ്ബ, ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കാർഗോ ഷിപ്പുകൾക്കു ഓയിൽ ടാങ്കറുകൾക്കും നേരേ ആക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.ഇരു സംഘടനകളും ഇതിനു വേണ്ടിയുള്ള പരിശീലനങ്ങൾ ആരംഭിച്ചതായാണ് സൂചന. 2008 ലെ മുംബൈ ആക്രമണത്തിന്റെ മാതൃകയിലാണ് ഭീകര സംഘടനകൾ തയ്യാറെടുക്കുന്നത്. യാക്കൂബ് എന്ന് വിളിക്കപ്പെടുന്ന ഭീകരനാണ് കടൽ വഴിയുള്ള ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നതെന്നും സൂചനയുണ്ട്.
നാവികസേനയ്‌ക്കും തീരസംരക്ഷണ സേനയ്‌ക്കും കിട്ടിയ വിവരം അനുസരിച്ച് ഫലൈ ഇൻസാനിയത്ത് , അൽ ദാവ വാട്ടർ റെസ്ക്യൂ, ലൈഫ് ലൈൻ വാട്ടർ റെസ്ക്യൂ , റെസ്ക്യൂ മിലി ഫൗണ്ടേഷൻ എന്നീ ലഷ്കർ അനുബന്ധ സംഘടനകൾ ആഴക്കടൽ ഡൈവിംഗിനെ സഹായിക്കുന്ന രീതിയിൽ പരിശീലനങ്ങൾ നടത്തുന്നുണ്ടെന്നാണ് സൂചന. ജൂൺ 2018 മുതൽ ഷൈഖ്പുര , ലാഹോർ, ഫൈസലാബാദ് എന്നിവിടങ്ങളിലാണ് പരിശീലനങ്ങൾ നടന്നുവരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാർഗോഷിപ്പുകൾ തട്ടിയെടുത്ത് അക്രമിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് നാവികസേനയും തീരസംരക്ഷണ സേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.