ന്യൂഡൽഹി: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഒരുക്കത്തിന്റെ ഭാഗമായി ഇന്ത്യ ചൈന സൗഹൃദ മത്സരത്തിൽ സന്ദേശ് ജിങ്കൻ ഇന്ത്യയെ നയിക്കും. മത്സരത്തിനായി ഇന്ത്യൻ ഫുട്ബോൾ ടീം ചൈനയിലെത്തി.
ലോക റാങ്കിങ്ങിൽ 76-ാം സ്ഥാനത്തു നിൽക്കുന്ന ചൈന ടീമിനോടാണ് 97-ാം റാങ്കിൽ നിൽക്കുന്ന ഇന്ത്യൻ ടീം ഏറ്റു മുട്ടുക. ഇതാദ്യമായാണ് ഇന്ത്യൻ സീനിയർ ടീം ചൈനയിൽ കളിക്കുന്നത്. ഒക്ടോബർ 13 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട‌് 5.05ന് സുസോ സിറ്റി സ്റ്റേഡിയത്തിലാണ് രാജ്യാന്തര സൗഹൃദ മത്സരം അരങ്ങേറുക.
ചൈനയുമായി 17 തവണ ഇന്ത്യ കളിച്ചിട്ടുണ്ട‌്. എന്നാൽ ഒരു കളിയും ഇന്ത്യ ജയിച്ചില്ല. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത‌് 1997ലെ നെഹ‌്റു കപ്പിലാണ‌്. 2006 ൽ ഇറ്റലി ഫിഫ വേൾഡ് കപ്പ് ജയിക്കുമ്പോൾ ഇറ്റലിയുടെ കോച്ച് ആയിരുന്ന മാഴ്‌സെലോ ഫിപ്പി ആണ് നിലവിലെ ചൈനയുടെ കോച്ച്. എന്നാൽ റാങ്കിങ്ങിലും മികച്ച പ്രകടനത്തിലും തിളങ്ങി നിൽക്കുന്ന ഇന്ത്യ മികച്ച ശുഭാപ്തി വിശ്വാസത്തിലാണ്.
രണ്ടു മലയാളി താരങ്ങളാണ് ടീമിൽ ഇടം പിടിച്ചിട്ടുള്ളത്. അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് ഈ രണ്ടു താരങ്ങൾ. വിസ പ്രശ്നങ്ങൾ നിലനിക്കുന്നതിനാൽ പ്രധാനതാരമായിരുന്ന ബൽവന്ത് സിങ് ടീമിൽ ഉൾപ്പെട്ടിട്ടില്ല. ഇരുപത്തിരണ്ടു അംഗങ്ങളുള്ള ടീമിനെ ചൊവ്വാഴ്ചയാണ് ടീം പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ പ്രഖ്യാപിച്ചത്.