ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ്. വിൻഡീസിന്റെ സ്കോറിനേക്കാൾ മൂന്ന് റൺസിനേക്കാൾ പിന്നിലാണ് ഇപ്പോൾ ഇന്ത്യ
53 പന്തിൽ 70 റൺസെടുത്ത പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് കരുത്തായത്. 39 പന്തിൽ എട്ട് ബൗണ്ടറികളും ഒരു സിക്സറും പറത്തിയാണ് പൃഥ്വി ഷാ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. ഇന്ത്യൻ നിരയിൽ അജിങ്ക്യാ രഹാനെയും ഋഷഭ് പന്തും അർദ്ധ സെഞ്ചുറി പൂർത്തിയാക്കി.
ലോകേഷ് രാഹുൽ നാലും, ചേതേശ്വർ പുജാര പത്തും വിരാട് കോഹ്‍ലി 45 ഉം റൺസ് എടുത്ത് പുറത്തായി. ഏഴ് വിക്കറ്റിന് 295 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് 311 റൺസിന് പുറത്തായിരുന്നു.
106 റൺസെടുത്ത റോസ്റ്റൺ ചേസിന്‍റെ പ്രകടനമാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്‌ക്കുവേണ്ടി ഉമേഷ് യാദവ് ആറ് വിക്കറ്റ് വീഴ്‌ത്തി.