സുഷോ: ശക്തമായ പ്രതിരോധ നിരയുടെ പിൻബലത്തിൽ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഒരുക്കത്തിന്റെ ഭാഗമായുള്ള സൗഹൃദ മത്സരത്തിൽ ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യ. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
മലയാളി താരം അനസ് എടത്തൊടികയുടെ അസാന്നിധ്യം മാറ്റി നിർത്തിയാൽ ശക്തമായ ആദ്യ ഇലവനെ ആണ് ഇന്ത്യൻ കോച്ച് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ചൈനക്കെതിരെ കളത്തിൽ ഇറക്കിയത് .
മുംബൈ സിറ്റി ഡിഫൻഡർ സുബഷീഷ് ബോസ് പിൻനിരയിൽ ക്യാപ്റ്റൻ സന്ദേഷ് ജിങ്കനൊപ്പം അണിനിരന്നപ്പോൾ മിഡ്‌ഫീൽഡിൽ അനിരുധ് താപയും പ്രോനായ് ഹാൾഡറും മുൻനിരയിൽ സുനിൽ ഛേത്രി, ജെജെ ലാൽപെക്‌ളൂവ എന്നിവരും കളത്തിലിറങ്ങി.
ആദ്യ മിനിറ്റുകളിൽ ഒന്നിനു പുറകേ മറ്റൊന്നായി ചൈനീസ് മുൻനിര ഇന്ത്യൻ ഗോൾവലക്കു നേരെ ആക്രമണത്തിന് മുതിർന്നെങ്കിലും 13-ാം മിനുറ്റിൽ ഇന്ത്യ ആതിധേയരുടെ പ്രതിരോധനിരയെ നടുക്കി . താപയുടെ പാസിൽ റൈറ്റ് ബാക് പ്രീതം കോട്ടൽ ഉതിർത്ത ശക്തിയേറിയ ഷോട്ട് ഗോൾകീപ്പർ യാൻ ജുൻലിംഗ് തടുത്തു .
ആദ്യ പകുതിയുടെ മധ്യത്തിൽ ഗാവോ ലിനിന്റെ ഗോൾവലക്കു നേരേ തൊടുത്ത ഷോട്ട് തന്റെ ടീമിന്റെ ആദ്യ ഗോൾ നേടൂമെന്ന് തോന്നിപ്പിച്ചെങ്കിലും ഗുർപ്രീതിന്റെ കാലുകൾ ഉപയോഗിച്ചുള്ള സേവ് കാണികളിൽ ആവേശം പടർത്തി .
രണ്ടാം പകുതിയിൽ ഗോൾ ഉറപ്പാക്കാൻ മർസെല്ലോ ലിപി നാല് മാറ്റങ്ങൾ ആണ് വരുത്തിയത് . യു ദബാവോ ക്ക് പകരം ഷിയാവോ ഷീ ഇറങ്ങിയതോടെ ചൈനയുടെ ആക്രമണം ശക്തമായി .
ചൈനയുടെ മുന്നേറ്റങ്ങൾ രണ്ടു തവണയാണ് ഇന്ത്യയുടെ ഗോൾപോസ്റ്റ് നടുക്കിയത്. കൗണ്ടർ അറ്റാക്കിലൂടെ ഇന്ത്യ ചൈനയെ വിറപ്പിച്ചെങ്കിലും ഗോൾ നേടാനായില്ല . എക്സ്ട്രാ ടൈമിൽ നിഖിൽ പൂജാരിയുടെ ക്രോസിൽ ഫാറൂഖ് ചൗധരി ജനലിങ്ങിന്റെ ഗോൾവലക്ക് പ്രഹരം ഏല്പിക്കാൻ നോക്കിയെങ്കിലും ഒരു മികച്ച സേവിലൂടെ ഗോൾകീപ്പർ തന്റെ ടീമിനെ രക്ഷിച്ചു .
ഇന്ത്യയുടെ പ്രതിരോധം തകർക്കാൻ ചൈനീസ് പട കഷ്ടപ്പെടുന്ന കാഴ്ച ഇന്ത്യൻ ആരാധകർക്ക് ആവേശം പടർന്നിരിക്കണം. പന്ത് കൈവശം വക്കാൻ ചൈന മിടുക്ക് കാട്ടിയെങ്കിലും ഇന്ത്യയുടെ ഗുർപ്രീത് അടക്കം ഉള്ള പിൻനിരയുടെ മനഃസാന്നിധ്യവും ജാഗ്രതയും പ്രശംസാവഹമായിരുന്നു.
ജിങ്കൻ – സുഭാശിഷ് എന്നിവരുടെ അസാധ്യ കൂട്ടുകെട്ട് ചൈനീസ് മുൻനിരയെ തളച്ചപ്പോൾ ഗുർപ്രീത് സിംഗ് വളരെ മികച്ച ഗോൾകീപ്പിങ് പ്രകടനം കാഴ്ച വച്ചു. മിഡ്‌ഫീൽഡിൽ പ്രോനായ് ഹാൾഡറിന്റെ കഠിനാധ്വാനം ചൈനയുടെ ആക്രമണം രണ്ട് വിങ്ങിലേക്ക് മാത്രമായി ഒതുങ്ങി .
ക്യാപ്റ്റൻ സ്ഥാനം ആദ്യമായി വഹിച്ച സന്ദേശ് ജിങ്കൻ കോച്ചിന്റെ തീരുമാനത്തെ ശരി വക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീം അംഗങ്ങൾക്ക് നിരന്തരം പ്രചോദനം നൽകുകയും പിൻനിരയിലെ തന്റെ റോൾ അസാമാന്യ കഴിവോടെ നിർവഹിക്കുകയും ചെയ്ത് ജിങ്കൻ തന്റെ ടീമിന് ഒരു മികച്ച ഫലം ഉറപ്പാക്കി.