ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 367 റൺസിന് ഓൾഔട്ടായി. 57 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രമേ നേടാനായുള്ളൂ. നാല് വിക്കറ്റിന് 308 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയ്‌ക്ക് 59 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.
നായകൻ ജെയ്സൺ ഹോൾഡറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ഹോള്‍ഡറെ കൂടാതെ ഗബ്രിയേല്‍ മൂന്നും വാരിക്കന്‍ രണ്ടും വിക്കറ്റെടുത്തു.
എട്ട് റൺസ് അകലെ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു ഇന്നലെ ഇന്ത്യക്ക് കരുത്തായത്. പൃഥ്വി ഷാ 53 പന്തിൽ 70 റൺസെടുത്തു. അജിങ്ക്യ രഹാനെ 80 റൺസെടുത്ത് പുറത്തായപ്പോൾ വാലറ്റത്ത് 35 റണ്‍സെടുത്ത അശ്വിന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ലോകേഷ് രാഹുൽ നാലും, ചേതേശ്വർ പുജാര പത്തും വിരാട് കോഹ്‍ലി 45 ഉം റൺസ് എടുത്ത് പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റിന് 295 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് 311 റൺസിന് പുറത്തായിരുന്നു.
അതേസമയം, രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി.