കാസർകോഡ് : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ പ്രസിദ്ധമായ രഥോത്സവം അരങ്ങേറി. വിജയദശമി ദിനമായ വെള്ളിയാഴ്ച്ച സരസ്വതി മണ്ഡപത്തില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിക്കും.
നവരാത്രിയോടനുബന്ധിച്ച് വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്.
രാവിലെ നടന്ന ചണ്ഡികാ യാഗത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രസിദ്ധമായ രഥോത്സവം അരങ്ങേറിയത്. ഭക്തിമുഖരിതമായ അന്തരീക്ഷത്തില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന പുഷ്പരഥോത്സവം മൂകാംബികാ സന്നിധിയെ ജനസാഗരമാക്കി മാറ്റി. അലങ്കരിച്ച രഥത്തിലേറിയ ദേവിയെ കണ്‍കുളിര്‍ക്കെ ദര്‍ശിച്ച് മലയാളികളടക്കം പതിനായിരങ്ങള്‍ ഭക്തിലഹരിയിൽ അലിഞ്ഞു. ക്ഷേത്രത്തിന് ചുറ്റും വലംവച്ച ശേഷം രഥത്തില്‍ നിന്നും വര്‍ഷിച്ച നാണയങ്ങള്‍ ശേഖരിക്കാനും ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വിജയദശമി ദിനമായ വെള്ളിയാഴ്ച്ച ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. നവരാത്രിയോടനുബന്ധിച്ച് ദേവീ ദര്‍ശനത്തിനും ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.