“ പാക് സേന ഞങ്ങളുടെ തൊട്ടടുത്തെത്തി കഴിഞ്ഞു,മരണം ഉറപ്പാണ് പക്ഷേ ഞങ്ങളുടെ കൂട്ടത്തിലെ ആരും ഒരു ഇഞ്ച് പിൻവലിയുകയില്ല, അവസാനത്തെ മനുഷ്യനും അവസാന റൗണ്ടുമായി യുദ്ധം ചെയ്യും. ” വീരമൃത്യൂ വരിക്കും മുൻപ് മേജർ സോമനാഥ് ശർമ്മ തന്റെ ഉന്നതോദ്യോഗസ്ഥർക്ക് അയച്ച സന്ദേശമാണിത്.
ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ,കരുത്തിനു മുന്നിൽ രാജ്യം ഇന്ന് പ്രണാമമർപ്പിക്കുന്നു.
സ്വാതന്ത്ര്യം നേടി കുറച്ചു മാസങ്ങൾക്കുള്ളിൽ ശ്രീനഗർ വിമാനത്താവളം ആക്രമിക്കാനെത്തിയ പാക് തീവ്രവാദികളെ ഒഴിപ്പിക്കുന്നതിനിടയിൽ 1947 ലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
പാക് സേനയും,തീവ്രവാദികളുമടക്കം ആയിരത്തോളം പേരാണ് അന്ന് ശ്രീനഗർ വിമാനത്താവളം ആക്രമിക്കാനെത്തിയത്.ശ്രീനഗർ വിമാനത്താവളം നഷ്ടമായാൽ കശ്മീർ തന്നെ നഷ്ടമാകുമെന്ന അവസ്ഥ .ഹോക്കി കളിക്കുന്നതിനിടെ പൊട്ടലേറ്റ കൈ പ്ളാസ്റ്ററിലായിരുന്നെങ്കിലും അത് കാര്യമാക്കാതെ യുദ്ധമുഖത്തേക്ക് കുതിച്ചെത്തി ആ ധീരൻ.
ശത്രു നിരയെ തകർത്ത് മുന്നേറിയ അദ്ദേഹം പാകിസ്ഥാനുമുന്നിൽ സ്വന്തം രാജ്യം കീഴടങ്ങരുതെന്ന് ആഗ്രഹിച്ചിരുന്നു. ഒടുവിൽ ശത്രുവിന്റെ ഷെല്ലേറ്റ് ആ ധീരസൈനികൻ ജീവൻ വെടിഞ്ഞു.1950 ൽ രാഷ്‌ട്രം മരണാനന്തര പരമവീര ചക്ര ബഹുമതി നൽകി അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചു.അദ്ദേഹത്തിന്റെ ഓർമ്മദിനമായ ഇന്ന് ബഡ്ഗാം ദിനമായാണ് സേന ആചരിക്കുന്നത്.
ആ ധീര സൈനികന്റെ ഓർമ്മകൾക്ക് രാജ്യത്തിന്റെ സല്യൂട്ട്.