മാലി : മാലിയിൽ മോദി നടത്തിയ ഇടപെടൽ വിജയം കണ്ടു,സൈനിക ഹെലികോപ്റ്ററുകൾ പിന്വലിക്കാനും സൈനികോദ്യോഗസ്ഥരെ തിരികെവിളിക്കാനും ഇന്ത്യയോട് പറഞ്ഞ നിലപാടിൽ നിന്നും മാലി പിന്മാറി.ചൈനയുമായി അടുത്ത സാഹചര്യത്തിലായിരുന്നു മാലി ഇത്തരമൊരു നിലപാടിലെത്തിയത്.
എന്നാൽ ഇപ്പോൾ ചൈനയെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യ സമ്മാനമായി നൽകിയ ഹെലികോപ്റ്ററുകൾ തങ്ങൾക്ക് വേണമെന്ന് മാലി അറിയിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും,പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെയും ഇടപെടലുകളാണ് ഇതിനു പിന്നില്ലെന്നും,തികച്ചും അപ്രതീക്ഷിതമായ തീരുമാനമാണിതെന്നുമാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ.
മാലിയുടെ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 46 രാജ്യങ്ങളിലെ പ്രതിനിധികൾക്കൊപ്പം മോദിയും പങ്കെടുത്തിരുന്നു.എന്നാൽ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനു മുൻപ് സ്വാലിഹുമായി മോദി ചർച്ചയും നടത്തിയിരുന്നു.ഇതിന്റെ ഫലമായാണ് മാലി പ്രതിരോധമന്ത്രി മരിയ ദീദി തന്നെ ഇന്ത്യ നൽകിയ സമ്മാനങ്ങൾ തിരിച്ചെടുക്കേണ്ടെന്ന് അറിയിച്ചത്.മാത്രമല്ല മാലിദ്വീപിലെ പുതിയ സർക്കാരിന് എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
വർഷങ്ങൾക്ക് മുൻപാണ് രാജ്യസുരക്ഷയ്ക്കായി മാലി ഇന്ത്യയോട് ധ്രുവ് ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ടത്.തുടർന്ന് അഡ്വാൻസ്ഡ് ലൈറ്റ് വിഭാഗത്തിൽപ്പെട്ട രണ്ട് ഹെലികോപ്റ്ററുകൾ ഇന്ത്യ സമ്മാനമായി നൽകി.എന്നാൽ ഇന്ത്യയുടെ ഈ സമ്മാനങ്ങൾ വേണ്ടെന്ന നിലപാടാണ് മാലി പഴയ പ്രസിഡന്റ് അബ്ദുല്ല യമീൻ സ്വീകരിച്ചത്.മാത്രമല്ല ചൈനയുടെ സഹായം സ്വീകരിക്കുമെന്ന് പറയുകയും ചെയ്തു.
ഇന്ത്യ മാലിദ്വീപിനു നൽകുന്ന സൈനിക സഹായവും,സൈനികർക്ക് നൽകുന്ന പരിശീലനവും ഒന്നും വകവയ്ക്കാതെയായിരുന്നു യമീന്റെ പ്രസ്താവന.ഇതിനെതിരെ മാലിയിൽ കടുത്ത എതിർപ്പും ഉണ്ടായിരുന്നു.
തുടർന്നാണ് സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ യമീനിനെ പരാജയപ്പെടുത്തി സ്വാലിഹ് അധികാരത്തിലേറിയത്.