അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 323 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‍സ് ആരംഭിച്ച ഓസീസ് നാലാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിലാണ്.
അവസാന ദിവസം ആറ് വിക്കറ്റ് ശേഷിക്കെ ആതിഥേയർക്ക് ജയിക്കാൻ 219 റൺസ് വേണം. ഷോൺ മാർഷും ട്രാവിസ് ഹെഡുമാണ് ക്രീസിൽ. ആദ്യ ഇന്നിംഗ്‍സിലെ മികച്ച ബൗളിംഗ് പ്രകടനം ആവർത്തിച്ച് ഓസീസിനെ കീഴ്‍പ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഒന്നാം ഇന്നിംഗ്‍സിൽ 15 റൺസിന്‍റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‍സിൽ 307 റൺസിനാണ് പുറത്തായത്. ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ 300 കടത്തിയത്.