മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ പരിശീലകൻ രമാകാന്ത് അചരേക്കർ അന്തരിച്ചു. 87 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
സച്ചിനടക്കം ഒരുപിടി ക്രിക്കറ്റ് താരങ്ങളെ വാർത്തെടുത്തത് അചരേക്കറായിരുന്നു. വിനോദ് കാംബ്ലി, സഞ്ജയ് ബംഗാർ, അജിത് അഗാർക്കർ, ചന്ദ്രകാന്ത് പാട്ടിൽ, പ്രവീൺ ആംറെ തുടങ്ങിയവർ അചരേക്കർ സ്ഥാപിച്ച മുംബൈ ദാദറിലെ ശിവാജി പാർക്കിലെ കാമാത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബിൽ നിന്ന് കളിപഠിച്ചവരാണ്.
സഹോദരൻ അജിത്തായിരുന്നു സച്ചിനെ അചരേക്കർക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് സച്ചിനിലെ പ്രതിഭ കണ്ടെത്തിയ അദ്ദേഹം സച്ചിനോട് ശാരദാശ്രം സ്കൂളിലേക്ക് മാറാൻ നിർദേശിച്ചു. അവിടെയായിരുന്നു വിനോദ് കാംബ്ലിക്കൊപ്പം സച്ചിന്‍റെ ലോക റെക്കോഡ് കൂട്ടുകെട്ട് പിറവിയെടുത്തത്.