പത്തനംതിട്ട: 102 അയ്യപ്പഭക്തരുടെ മരണത്തിനിടയാക്കിയ ശബരിമല പുല്ലുമേട് ദുരന്തം നടന്നിട്ട് ഇന്ന് എട്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. 2011 ജനുവരി 14 ന് രാത്രി എട്ട് മണിയോടുകൂടിയായിരുന്നു ദുരന്തം. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയ അയ്യപ്പഭക്തരാണ് ദുരന്തത്തിനിരയായത്.
ഉപ്പുപാറയിലെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ ഭക്തര്‍ തിങ്ങിയിറങ്ങിയതാണ് ദുരന്ത കാരണം. തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ് ചവിട്ടേറ്റാണ് ഭൂരിഭാഗം പേരും മരിച്ചത്. മൂന്ന് ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ തിങ്ങിക്കൂടിയ പുല്ലുമേടില്‍ വിരലിലെണ്ണാവുന്ന പോലീസുകാരേ ആ സമയത്തുണ്ടായിരുന്നുള്ളൂവെന്നതും അപകടത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു. തമിഴ്‌നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരിലേറെയും.
പുല്ലുമേട്ടിലേയ്‌ക്ക് കടത്തിവിട്ട വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരുന്നതും ഭക്തര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത വികലമാക്കി.
തമിഴ്‌നാട്ടില്‍ നിന്നുള്ള 39 പേരും കര്‍ണ്ണാടകത്തില്‍ നിന്നുള്ള 31 പേരും, ആന്ധ്രയില്‍ നിന്നുള്ള 26 പേരും മൂന്ന് മലയാളികളും ശ്രീലങ്കയില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചത്.
ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ അനാസ്ഥ വ്യക്തമായിരുന്നു. നിലവില്‍ ഈ ഭാഗത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അപകടശേഷം പുല്ലുമേട് റൂട്ടില്‍ ഗതാഗതം നിരോധിച്ചതിനാല്‍ ഭക്തരുടെ കാര്യമായ തിരക്ക് ഇപ്പോഴില്ല.















