വിവാഹിതയായി മുതുർഖം ഗ്രാമത്തിലെത്തിയതു മുതൽ മരങ്ങളുടെ സംരക്ഷകയാണ് ജമുന ടുഡു. ഭാരത സർക്കാർ പദ്മശ്രീ നൽകി ആദരിച്ച ജമുന കാടിനെ ആരാധിക്കുന്ന, മരങ്ങളെ ദൈവത്തെപ്പോലെ കരുതുന്ന ഭാരതീയ സംസ്കാരത്തിന്റെ പൈതൃകം പേറുന്നവളാണ്. 1998 ൽ വിവാഹിതയായി ഗ്രാമത്തിലേക്കെത്തിയ അവൾ കണ്ടത് മരങ്ങളെ വേട്ടയാടുന്നവരെ മാത്രം. വീട്ടു ചെലവുകൾക്ക് വേണ്ടിയും അനാവശ്യമായും മരം വെട്ട് നടത്തുന്ന ഗ്രാമത്തിലെ പുരുഷന്മാരെ മെരുക്കാൻ തന്നെ അവൾ തീരുമാനിച്ചു.
എന്നാൽ അതത്ര എളുപ്പമായിരുന്നില്ല.മരം വെട്ടാൻ ഒരു വലിയ മാഫിയ തന്നെ അവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ തോറ്റു പിന്മാറാൻ ജമുന ഒരുക്കമായിരുന്നില്ല.മരങ്ങളെ അവൾ വിശ്വാസവുമായി ബന്ധിപ്പിച്ചു. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരാണ് വനനശീകരണമെന്ന് അവർ ഗ്രാമവാസികളെ ബോധവത്കരിച്ചു. ആദ്യം അഞ്ച് സ്ത്രീകളെ ഉൾപ്പെടുത്തി ഒരു വൃക്ഷ സംരക്ഷണ സേന രൂപീകരിച്ചു. പിന്നെ അത് ഇരുപത്തഞ്ചായി. അമ്പും വില്ലുമായി സ്ത്രീകൾ കാവലിരുന്നു.
ജമുന കാര്യമായിട്ടു തന്നെയാണെന്ന് ഗ്രാമീണർക്ക് മനസ്സിലായി. ഗ്രാമത്തിലെ പുരുഷന്മാർ വന നശീകരണത്തിൽ നിന്ന് പിന്മാറി. മാഫിയകളെ തടയാൻ വേണ്ടി ജമുന മറ്റൊരു കാര്യം കൂടി ചെയ്തു . രക്ഷാബന്ധൻ ദിനത്തിൽ എല്ലാ മരങ്ങൾക്കും രാഖി ബന്ധിച്ചു. ഗ്രാമീണരും അവൾക്കൊപ്പം ചേർന്നു. രാഖി ബന്ധിച്ച് സംരക്ഷിക്കാൻ തന്നെയായിരുന്നു തീരുമാനം. മാഫിയ വെറുതെ ഇരുന്നില്ല ജമുനയ്‌ക്കെതിരെ ആക്രമണം നടന്നു. തടയാൻ ശ്രമിച്ച ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.
എന്നാൽ ഇതൊന്നും ജമുനയുടെ വൃക്ഷ സംരക്ഷണമെന്ന ലക്ഷ്യത്തെ തകർക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ജമുന ടുഡുവിനൊപ്പമുള്ളത് മുന്നൂറോളം സംഘങ്ങളാണ് .ഓരോ സംഘത്തിലും 30 പേർ വീതമുണ്ട്. എല്ലാവരും വൃക്ഷസംരക്ഷണം പ്രതിജ്ഞ ചെയ്തവർ. അത് കൃത്യമായി പാലിക്കുന്നവർ. അൻപത് ഹെക്ടർ കാട് അവർ സംരക്ഷിച്ചു കാത്തുപോരുന്നു.
ഗ്രാമത്തിൽ ഒരു പെൺകുട്ടി ജനിച്ചാൽ അവിടെ പതിനെട്ട് വൃക്ഷത്തൈ നടണമെന്നാണ് ജമുനയുടെ തീരുമാനം. ഒരു പെൺകുട്ടി വിവാഹിതയായാൽ പത്തെണ്ണം നടണം. പത്തു മക്കൾക്ക് തുല്യമാണ് ഒരു മരമെന്ന ആപ്തവാക്യം അറിയുക മാത്രമല്ല അറിയിക്കുകയും നടപ്പിലാക്കുകയും ചെയ്യുകയാണ് ജമുന ടുഡു.