ഡിആർഎഎൽ തദ്ദേശീയമായി നിർമ്മിച്ച ഫാൽക്കൺ 2000 വിമാനത്തിന്റെ കോക്പിറ്റ് ഭാഗങ്ങൾ ദസോ ഏവിയേഷന് കൈമാറി.റിലയന്‍സുമായി ചേര്‍ന്ന് നാഗ്പൂരില്‍ സംയുക്തമായി തുടങ്ങിയ വിമാനനിര്‍മാണക്കമ്പനിയിലായിരുന്നു കോക്പിറ്റിന്റെയും നിർമ്മാണം. മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയെ ഏറെ പിന്തുണയ്‌ക്കുന്ന ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പുതിയൊരു ചുവടുവെപ്പാണിത്.
അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയ പ്ലാന്റിൽ മൂന്ന് വർഷം കൊണ്ടായിരുന്നു കോക്പിറ്റിന്റെ നിർമ്മാണം.വ്യോമയാന രംഗത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ സ്വയം പര്യപ്തത നേടാനുള്ള ഇന്ത്യയുടെ വിജയകരമായ ശ്രമമാണിതെന്നും,നിലവാരവും,സുരക്ഷിതത്വവുമാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉറപ്പ് നൽകുന്നതെന്നും ദസോ ഏവിയേഷൻ ചെയർമാൻ എറിക് ട്രാപ്പിയർ പറഞ്ഞു.
2017 ഫെബ്രുവരി പത്തിനാണ് ഡിആര്‍എഎല്‍ എന്ന സംയുക്ത സംരംഭം തുടങ്ങിയത്. 2017 ഒക്‌ടോബര്‍ 27നായിരുന്നു ഔദ്യോഗിക ഉദ്ഘാടനം.സംയുക്ത സംരംഭം ആരംഭിച്ച ശേഷം കൈവരിച്ച ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണിത്.ഫാൽക്കൺ 2000 ത്തിന്റെ നിർമ്മാണ പ്രവർത്തികളിൽ പങ്കാളികളായ ഇന്ത്യക്കാർ നൈപുണ്യ ഇന്ത്യയുടെ നേട്ടമാണെന്നും എറിക് ട്രാപ്പിയർ പറഞ്ഞു.
ബാംഗ്ലൂരിൽ ഈ മാസം അവസാനം നടക്കുന്ന എയർ ഷോയിൽ കോക്പിറ്റും പ്രദർശിപ്പിക്കും.