തൊടുപുഴ: ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയെ തള്ളി സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. എംഎൽഎയുടെ പരാമർശങ്ങൾ പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
രേണു രാജിനെ അപമാനിക്കുന്ന വിധം സംസാരിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് എംഎൽഎയെ തള്ളി പാർട്ടി രംഗത്തെത്തിയത്.
അതേസമയം, മൂന്നാറിലെ അനധികൃത നിർമ്മാണം സംബന്ധിച്ച ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ ദേവികുളം സബ് കളക്ടർ അഡീഷണൽ എജിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. പഞ്ചായത്തിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകില്ല. ഇക്കാര്യത്തിൽ തീരുമാനം കോടതിക്ക് വിടാനും ധാരണയായി.