കണ്ണൂർ ; പരോളിലിറങ്ങിയ ടി പി കേസ് പ്രതി കൊടി സുനി ക്വട്ടേഷൻ കേസിൽ അറസ്റ്റിൽ.കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിനുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
സ്വർണ്ണക്കടത്തിനായി കൊടിസുനിയും സംഘവും റാഷിദെന്ന യുവാവ് ഗൾഫിലേക്കയച്ചിരുന്നു. എന്നാൽ തിരികെയെത്തിയ യുവാവിന്റെ കൈയിൽ നിന്ന് യാത്രക്കിടെ സ്വർണം നഷ്ടപ്പെട്ടു. സ്വർണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി കൊടി സുനിയും സംഘവും മർദ്ദിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്ന് യുവാവിന്റെ മാതാവ് നൽകിയ പരാതിയിലാണ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്.കൊടിസുനി പരോളിൽ ഇറങ്ങിയ സമയത്താണ് ഈ കുറ്റം ചെയ്തതെന്ന് പോലീസ് പറയുന്നു. കേസിൽ സജീർ, സമീർ, പ്രകാശ് എന്നീ 3 പേർ കൂടി പിടിയിലായിട്ടുണ്ട്.
ടിപി ചന്ദ്രശേഖരൻ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി ,വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് കവർച്ചയും അസൂത്രണം ചെയ്തിരുന്നു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട് പോലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് കൊടി സുനിയുടെ പങ്ക് വെളിപ്പെട്ടത്. 2016 ജൂലായ് 16-ന് ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിനുസമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നതാണ് കേസ്.ജയിലിൽ കൊടി സുനി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി മുൻപും തെളിവുകൾ ഉണ്ടായിരുന്നു.ഈ കവർച്ച കേസും മൊബൈൽ ഫോൺ വഴിയാണ് ആസൂത്രണം ചെയ്തത്.
ടി.പി.വധക്കേസ് പ്രതികൾക്ക് സർക്കാർ നിരന്തരം പരോൾ നൽകുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് കൊടി സുനി അറസ്റ്റിലായത് .