തിരുവനന്തപുരം : കെ എസ് ആർ ടി സി യിൽ വിരമിക്കൽ ആനൂകൂല്യം നൽകാൻ സുപ്രീം കോടതി നിർദേശ പ്രകാരം ആരംഭിച്ച ട്രഷറി അക്കൗണ്ടിലെ തുക സർക്കാർ വക മാറ്റി .ഇതോടെ വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണം താത്ക്കാലികമായി നിർത്തിവച്ചു.വിരമിച്ച ജീവനക്കാർക്ക് നൽകിയ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി.
പഴയ ചെക്കുകൾ പോലും മാറാത്ത സാഹചര്യത്തിലാണ് ഇപ്പോൾ വിരമിക്കുന്നവർക്കുള്ള ആനുകൂല്യ വിതരണം നിർത്തി വച്ചത്.വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ കോടതി നിർദേശത്തെ തുടർന്നാണ് ട്രഷറിയിൽ പ്രത്യേക അക്കൗണ്ട് തുറന്നത്.കെ എസ് ആർ ടി സി യുടെ വരുമാനത്തിൽ നിന്ന് 10 ശതമാനം ഈ അക്കൗണ്ടിലേയ്ക്ക് മാറ്റിവയ്ക്കാനും സുപ്രീം കോടതി നിർദേശമുണ്ടായിരുന്നു.
ഇതനുസരിച്ച് തുറന്ന അക്കൗണ്ടിലെ 48 കോടി രൂപയാണ് ജനുവരിയിൽ സർക്കാർ വക മാറ്റിയത്.അക്കൗണ്ടിൽ പണമുണ്ടെന്ന ധാരണയിൽ വിരമിച്ച ജീവനക്കാർക്ക് ചെക്ക് നൽകിയെങ്കിലും പണമില്ലാതെ ചെക്കുകൾ മടങ്ങി.വിരമിക്കൽ ആനുകൂല്യം മുന്നിൽ കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്തവർ ഇതോടെ നിരാശരായി.പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ പണം തിരികെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ തയ്യാറായിട്ടില്ലെന്നാണ് കോർപ്പറേഷൻ അധികൃതർ വിരമിച്ച ജീവനക്കാരെ അറിയിച്ചത്.