ന്യൂഡൽഹി : ഭാരതത്തിന്റെ പ്രതിരോധനിരയ്ക്ക് ഇനി സ്വന്തം കലാഷ്നിക്കോവിന്റെ കരുത്തും.ഉത്തർപ്രദേശിലെ അമേത്തിയിൽ റഷ്യയുമായി ചേർന്ന് ആരംഭിച്ചിരിക്കുന്ന ആയുധ ഫാക്ടറിയിലാണ് മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 7.47 ലക്ഷം കലാഷ്നിക്കോവ് തോക്കുകൾ നിർമ്മിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മോദി സർക്കാർ പദ്ധതിയ്‌ക്ക് അംഗീകാരം നൽകിയത്.ഏപ്രിലില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് ഇത്തരമൊരു പദ്ധതി നിര്‍ദേശം റഷ്യ മുമ്പോട്ട് വെച്ചത്.
കലാഷ്നിക്കോവ് കൺസേണും,ഓർഡ്നൻസ് ഫാക്ടറി ബോർഡും സംയുക്തമായാണ് പുതിയ കരാറിൽ ഒപ്പ് വച്ചിരിക്കുന്നത്.കഴിഞ്ഞ വർഷം ഡിസംബറിൽ സൈനിക-സാങ്കേതിക സഹകരണത്തിന് ഇന്ത്യ-റഷ്യ ഇന്റർ ഗവൺമെൻറ് കമ്മീഷൻ യോഗം ചേർന്നപ്പോൾ ഇതു സംബന്ധിച്ച് റഷ്യയുമായി ധാരണയിലെത്തിയിരുന്നു.
മാത്രമല്ല പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ റഷ്യൻ പ്രതിനിധിയായ സെർഗി ഷൊവിഗുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ചയും നടത്തിയിരുന്നു.700 കോടിയാണ് തോക്കുകളുടെ നിർമ്മാണ ചിലവായി പ്രതീക്ഷിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച തോക്കായാണ് കലാഷ്‌നിക്കോവ് തോക്കുകള്‍ അറിയപ്പെടുന്നത്. എകെ 47, എകെ 56 തോക്കുകള്‍ ഉപയോഗിക്കാത്ത രാജ്യങ്ങളില്ല . രണ്ടാം ലോകമഹായുദ്ധകാലത്ത് മൈക്കല്‍ കലാഷ്‌നിക്കോവ് എന്ന റഷ്യന്‍ സൈനികനാണ് ആധുനിക യുദ്ധ സാഹചര്യത്തിന് അനുയോജ്യമായ തോക്ക് രൂപകല്‍പന ചെയ്തത്.
ഉയര്‍ന്ന താപനിലയിലും വെളളത്തിനടിയിലും ഒരു പോലെ ഫലപ്രദമായ തോക്ക് എന്ന നിലയ്‌ക്ക് എകെ 47, എകെ 56 തോക്കുകളുടെ നിര്‍മാണം ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.മാത്രമല്ല വര്‍ഷം തോറും ആയുധശേഷി പരിഷ്‌കരണത്തിനും നവീകരണത്തിനും ചെലവാക്കുന്ന കോടിക്കണക്കിന് രൂപ രാജ്യത്തിന് ലാഭിക്കാം.
ഇന്ത്യൻ സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.അസാൾട്ട് റൈഫിളിന്റെ അപര്യാപ്തത മൂലം വിഷമ സന്ധിയിലായ സൈന്യത്തിനു വേണ്ടി 72,400 റൈഫിളുകൾ വാങ്ങാൻ അമേരിക്കയുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.
അത്യാധുനികമായ സിഗ് സോർ റൈഫിളുകൾ വാങ്ങാനാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. 7.62 എം.എം റൈഫിളുകളാണ് വാങ്ങുന്നത്. നിലവിലുള്ള ഇൻസാസ് റൈഫിളുകൾ മാറ്റി കൂടുതൽ ആധുനികമായ റൈഫിളുകൾ വാങ്ങണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു.