കാസർകോട്: പുല്‍വാമ ഭീകരാക്രമണത്തെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കാസറകോട് കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബേക്കൽ പോലീസ് കേസെടുത്തു. രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും ആന്ധ്രാ സ്വദേശിയുമായ അവ്ല രാമുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി. ചാവേറായി എത്തിയ ഭീകരനാണ് യഥാര്‍ത്ഥ രക്തസാക്ഷിയെന്നാണ് പോസ്റ്റില്‍ പറഞ്ഞത്.
ആരാണ് രക്തസാക്ഷി..?? ഇവനാണോ.. അതോ അവര്‍ 42 പേരോ..? ജനങ്ങളുടെ കൂടെ നില്ക്കുക.. ഇപ്രകാരമാണ് കേന്ദ്രസര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ അവ്ല രാമു ഫേസ് ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 42 സൈനികരല്ല, ചാവേറായെത്തിയ ഒരു ഭീകരനാണ് യഥാര്‍ത്ഥ രക്തസാക്ഷി എന്നാണ് വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്. കടുത്ത നക്സല്‍ വാദിയായ അവ്ല രാമു മുൻപ് പല തവണ ഇന്ത്യയില്‍ നിന്ന് കാശ്മീരിന് സ്വാതന്ത്യം നല്‍കണം എന്ന രീതിയിലും ഫേസ്ബുക്കിൽ പോസ്റ്റുകള്‍ ഇട്ടിരുന്നു.
This nation should die.. ഈ രാജ്യം ഇല്ലാതാകണം.. എന്ന രീതിയിലും ഈ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥി മുമ്പ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അവ് ലാ രാമുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി, ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബേക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ദേശീയ ഇന്റലിജൻസ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.