ശ്രീനഗർ: പുൽവാമയിൽ തിരിച്ചടിച്ച് ഇന്ത്യ. സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻമാരെ വധിച്ചു. കൊടും ഭീകരൻ കമ്രാനെയും അബ്ദുൾ റഷീദ് ഗാസിയെയും സൈന്യം വധിച്ചതായാണ് സൂചന. ജെയ്ഷ എ മുഹമ്മദ് കമാൻഡർമാരായ ഇവരാണ് കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇന്ന് പുലർച്ചെ മുതൽ പുൽവാമയിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുകയാണ്. ഏറ്റുമുട്ടലിനിടയിൽ ഭീകര താവളം വളഞ്ഞതിന് ശേഷമാണ് രണ്ട് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നത്.
ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ചാവേർ ആക്രമണമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ബസ് മാർഗം പോയ സൈനികർക്ക് നേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. സൈനികർ സഞ്ചരിച്ച ബസിന് നേരെ ഭീകരൻ സ്ഫോടകവസ്തു നിറച്ച കാർ ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.