പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു അതിർത്തിയിൽ നടന്ന പരിശീലനം.ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്കിനെ ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിച്ചെങ്കിലും ഇന്ത്യ ഭീകരവേട്ട തുടരും എന്ന് തന്നെയാണ് സൂചനകൾ.കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ ഇന്ത്യ ഉപയോഗിച്ച വജ്രായുധങ്ങളായ അസ്ത്ര,ആകാശ് മിസൈലുകളും ഭീകരവേട്ടയ്‌ക്കുള്ള ഇന്ത്യയുടെ സജ്ജീകരണത്തെ സൂചിപ്പിക്കുന്നതാണ്.
ആകാശത്തുനിന്ന് ആകാശത്തേക്കു വിക്ഷേപിക്കാവുന്ന അസ്‌ത്രയ്‌ക്ക് ദൃശ്യാതീത ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും.ഭാവിയുടെ ആയുധമായ ഇവ ശബ്‌ദാതിവേഗത്തിൽ (സൂപ്പർസോണിക്) ലക്ഷ്യസ്‌ഥാനത്തെത്തും.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസ്ത്ര ഇരുപതോളം പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വ്യോമസേനയുടെ സ്വന്തമായത്.
ശബ്ദത്തിന്റെ നാലു മടങ്ങ് വേഗതയാണ് അസ്ത്രയ്‌ക്കുള്ളത്. സൂപ്പർ സോണിക്ക് പോർ വിമാനങ്ങളെക്കാൾ കൂടുതലാണിത്.
സമാന മിസൈലുകളെ അപേക്ഷിച്ച് ആധുനികവും എന്നാൽ അത്യന്തം വിനാശകരവുമാണ് അസ്ത്ര.മൂന്നര മീറ്റർ നീളമുള്ള അസ്ത്ര ഏകദേശം 75 കിലോമീറ്റർ അകലെയുള്ള വിമാനങ്ങളെ വരെ നശിപ്പിക്കാൻ ശേഷിയുള്ളതാണ്.
ശബ്ദാതിവേഗത്തിലുള്ള എതിർ ആയുധങ്ങളെ ആകാശത്ത് വച്ച് തന്നെ തകർക്കാൻ അസ്ത്രയ്‌ക്ക് സാധിക്കും.ഫ്രഞ്ച് നിർമ്മിതമായ ബിവിറാം മിറ്റിയോറിനോട് കിടപിടിക്കുന്നതാണ് അസ്ത്ര.ബിയോണ്ട് വിഷ്വൽ റെയ്ഞ്ച് എയർ ടു എയർ മിസൈൽ അസ്ത്ര മാർക്ക്–1 വ്യോമസേനയുടെ ഏറ്റവും മികച്ച സുഖോയ് –30 യിൽ നിന്നു പ്രയോഗിക്കാൻ കഴിയും. പോർ വിമാനങ്ങൾ തകർക്കാനും അസ്ത്ര ഉപയോഗിക്കാം.
30 കിലോമീറ്റർ ദൂരമാണ് ആകാശ് മിസൈലിന്റെ പരിധി. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണ് മിസൈലിനുള്ളത്. ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 5.8 മീറ്റർ നീളമുള്ള ആകാശിന്റെ വേഗം 2.5 മാക് ആണ്.ശത്രു രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളെയും മിസൈൽ സംവിധാനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ.
ചൈനയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായാൽ നേരിടുന്നതിനായി സൈന്യത്തിനു നൽകിയിട്ടുള്ള ആകാശ് മിസൈലുകൾക്ക് വേഗം കുറവാണെന്നുള്ള സിഎജി റിപ്പോർട്ടിനെ തള്ളിയായിരുന്നു ആകാശിന്റെ പരീക്ഷണ വിജയം.