കഴിഞ്ഞ സർക്കാരിന്റെ കാലത്തേക്കാൾ തീവ്രവാദ ആക്രമണങ്ങളെ തുടർന്ന് ഏറ്റവും കൂടുതൽ സൈനികർ ‘കൊല്ലപ്പെട്ടത്‘ മോദി സർക്കാരിന്റെ കാലത്താണെന്ന ആരോപണവുമായി ചില വാർത്തകൾ പുറത്തു വന്നിരുന്നു. കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള രാഷ്‌ട്രീയകക്ഷികൾ ഈ വാദവുമായി രംഗത്തെത്തുകയും സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തു. ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം.
വാദം : ഏറ്റവും കൂടുതൽ ‘സൈനികർ‘ കൊല്ലപ്പെട്ടത് നരേന്ദ്രമോദി സർക്കാരിന്റെ കാലത്താണ്.
ആഭ്യന്തരമന്ത്രാലയത്തിന്റേതുൾപ്പെടെയുള്ള റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ ഈ വാദം തികച്ചും തെറ്റാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമായും രണ്ടു തരത്തിലുള്ള തീവ്രവാദ ഭീകര സംഘടനകളാണ് ഭീഷണി ഉയർത്തുന്നത്. ഇടത് ഭീകരവാദവും ഇസ്ലാമിസ്റ്റ് ഭീകരവാദവുമാണവ. പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത് ചുവപ്പൻ ഇടനാഴിയെന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളും ജമ്മു കശ്മീരുമാണ് .ഇവിടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിക്കുമ്പോഴാണ് നമ്മുടെ സൈനികർക്ക് ജീവഹാനി സംഭവിക്കുന്നത്.
മോദി സർക്കാരിന്റെ കാലത്ത് 2014 ജൂൺ മുതൽ ഈ ഫെബ്രുവരി 28 വരെ കശ്മീർ ഭീകരവാദത്തെ തുടർന്ന് ആകെ ജീവൻ നഷ്ടമായവരുടെ എണ്ണം 1476 ആണ്. ഇതിൽ 204 സാധാരണക്കാരും 395 സൈനികരും പെടുന്നു. വധിക്കപ്പെട്ട ഭീകരരുടെ എണ്ണം 877 ആണ് .മോദി സർക്കാരിന്റെ കാലത്ത് ഇടത് ഭീകരവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 1646 ആണ്. ഇതിൽ 504 സാധാരണക്കാരും 306 സൈനികരും 832 ഭീകരരും പെടുന്നു.
C-സിവിലിയൻസ് , SF – സെക്യൂരിറ്റി ഫോഴ്സ് , TR – ടെററിസ്റ്റുകൾ
അതേസമയം യുപിഎ സർക്കാരിന്റെ കാലത്ത് 2009 മുതൽ 2014 മെയ് വരെ കശ്മീർ ഭീകരവാദത്തെ തുടർന്ന് 165 സാധാരണക്കാരും 855 ഭീകരരും കൊല്ലപ്പെട്ടു. 265 സൈനികർ വീരമൃത്യു വരിച്ചു. ഇടത് ഭീകരവാദ ആക്രമണത്തിൽ 1664 സാധാരണക്കാരാണ് യുപിഎ സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത്. 979 സൈനികരും വീരമൃത്യു വരിച്ചു. 1057 ഭീകരരെ വധിച്ചു. .
യുപിഎ സർക്കാരിന്റെ കാലത്ത് ഭീകരാക്രമണത്തിൽ ആകെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 1829 ആണ്. 1244 സൈനികർ വീരമൃത്യു വരിച്ചപ്പോൾ 1912 ഭീകരരെ സൈന്യം വധിച്ചു.
കണക്കുകൾ പ്രകാരം മോദി സർക്കാരിന്റെ കാലത്ത് 708 സാധാരണക്കാരും 1709 ഭീകരരുമാണ് കൊല്ലപ്പെട്ടത്. 701 സൈനികരാണ് വീരമൃത്യു വരിച്ചത്.
സത്യം – മോദി സർക്കാരിന്റെ കാലത്ത് സാധാരണക്കാർ കൊല്ലപ്പെടുന്നത് യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 61 ശതമാനം കുറയുകയാണുണ്ടായത്. സൈനികർ കൊല്ലപ്പെടുന്നത് മോദി സർക്കാരിന്റെ കാലത്ത് 44 ശതമാനം കുറഞ്ഞു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മോദി സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ സൈനികർ ‘കൊല്ലപ്പെട്ടത്‘ എന്ന വാദം തീർത്തും തെറ്റാണെന്ന് ഇതിനാൽ വ്യക്തമാകുന്നു.യഥാർത്ഥത്തിൽ 44 ശതമാനം കുറവാണുണ്ടായത്.