അമേത്തി: ഭാരതത്തിന്റെ പ്രതിരോധ നിരയ്‌ക്ക് ഇനി സ്വന്തം കലാഷ്നിക്കോവിന്റെ കരുത്തുമുണ്ടാവും. കലാഷ്നിക്കോവ് തോക്കുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമിക്കും. ഉത്തർപ്രദേശിലെ അമേത്തിയിൽ റഷ്യയുമായി ചേർന്ന് ആരംഭിച്ച ആയുധ ഫാക്ടറിയിലാണ് മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം കലാഷ്നിക്കോവ് തോക്കുകൾ നിർമ്മിക്കുന്നത്.
എകെ 47 ന്റെ അത്യാധുനിക രൂപമായ എകെ 203 അടക്കമുള്ള തോക്കുകളാണ് പുതിയ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാകും പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് ഇത്തരമൊരു പദ്ധതി നിര്‍ദ്ദേശം മുമ്പോട്ട് വെച്ചത്.
ലോകത്തെ ഏറ്റവും മികച്ച തോക്കായാണ് കലാഷ്‌നിക്കോവ് തോക്കുകള്‍ അറിയപ്പെടുന്നത്. എകെ 47, എകെ 56 തോക്കുകള്‍ ഉപയോഗിക്കാത്ത രാജ്യങ്ങളില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് മൈക്കല്‍ കലാഷ്‌നിക്കോവ് എന്ന റഷ്യന്‍ സൈനികനാണ് ആധുനിക യുദ്ധ സാഹചര്യത്തിന് അനുയോജ്യമായ തോക്ക് രൂപകല്‍പന ചെയ്തത്. മിനിട്ടില്‍ 600 ബുള്ളറ്റാണ് ഈ തോക്കില്‍ നിന്നും വര്‍ഷിക്കാന്‍ സാധിക്കുന്നത്.
ഉയര്‍ന്ന താപനിലയിലും വെളളത്തിനടിയിലും ഒരു പോലെ ഫലപ്രദമായ തോക്ക് എന്ന നിലയ്‌ക്ക് കലാഷ്നിക്കോവ് തോക്കുകളുടെ നിര്‍മാണം ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല വര്‍ഷം തോറും ആയുധശേഷി പരിഷ്‌കരണത്തിനും നവീകരണത്തിനും ചെലവാക്കുന്ന കോടിക്കണക്കിന് രൂപ രാജ്യത്തിന് ലാഭിക്കാം. ഇന്ത്യൻ സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പുതിയ സ്വന്തം ഫാക്ടറി.