ഇസ്ലാമാബാദ് : ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തിരിച്ചടി നൽകിയ സ്ഥലത്തേക്ക് പോകാൻ ശ്രമിച്ച അന്തർദ്ദേശീയ മാദ്ധ്യമങ്ങളെ പാകിസ്ഥാൻ തടഞ്ഞു. റോയിട്ടേഴ്സിന്റെ റിപ്പോർട്ടർമാരെ ഇത് മൂന്നാം തവണയാണ് പാകിസ്ഥാൻ തടഞ്ഞത്. കഴിഞ്ഞ ഒൻപത് ദിവസമായി കുന്നിൻമുകളിലെ ഭീകര ക്യാമ്പിനടുത്തെത്താനുള്ള മാദ്ധ്യമങ്ങളുടെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
കാലാവസ്ഥയും സുരക്ഷ പ്രശ്നവും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ മാദ്ധ്യമ പ്രവർത്തകരെ തടയുന്നത്. കുന്നിൻ മുകളിലെ കെട്ടിടം കാണാൻ കഴിയുന്ന ദൂരത്തേക്ക് മാത്രമേ മാദ്ധ്യമങ്ങളെ അടുപ്പിക്കുന്നുള്ളൂ.പാകിസ്ഥാന്റെ സൈനിക വാർത്താ വിഭാഗത്തിനു പോലും ഇതുവരെ പ്രവേശനം അനുവദിച്ചിട്ടില്ല. കാലാവസ്ഥയും മുകളിൽ നിന്നുള്ള അനുമതിയുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുറച്ച് ദിവസത്തേക്ക് ആർക്കും സന്ദർശനത്തിന് അനുമതി നൽകാൻ കഴിയില്ലെന്നാണ് പാക് സൈന്യം വ്യക്തമാക്കുന്നത്.
ജെയ്ഷെ മൊഹമ്മദിന്റെ മദ്രസ പ്രവർത്തിക്കുന്നുവെന്ന് പ്രദേശവാസികൾ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയൊന്ന് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും ചിലർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം നിരവധി പേരുടെ മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി കൊണ്ടു പോയതായും ചില ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടിയിൽ ആരും കൊല്ലപ്പെട്ടില്ലെന്ന് വാദിക്കുന്ന പാകിസ്ഥാൻ പിന്നെന്തുകൊണ്ടാണ് ഭീകരകേന്ദ്രത്തിലേക്ക് മാദ്ധ്യമങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതെന്ന് കണ്ടെത്താനായിട്ടില്ല. നിയന്ത്രിത ബോംബായ സ്പൈസ് ലക്ഷ്യത്തിൽ കൃത്യമായി പൊട്ടിത്തെറിക്കുന്ന ആധുനിക ബോംബായതിനാൽ കെട്ടിടം മുഴുവൻ തകരാനുള്ള സാദ്ധ്യത കുറവാണ്. മാദ്ധ്യമങ്ങളെ പ്രവേശിപ്പിച്ചാൽ യഥാർത്ഥ നാശനഷ്ടം പുറംലോകത്തെത്തും എന്ന് പാകിസ്ഥാൻ ഭയക്കുന്നതായും സൂചനയുണ്ട്.
പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ നിരവധി ജെയ്ഷെ മൊഹമ്മദ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചില്ലെന്നായിരുന്നു റോയിട്ടേഴ്സ് അടക്കമുള്ള അന്തർദ്ദേശീയ മാദ്ധ്യമങ്ങളുടെ വാദം.നിയന്ത്രിത സ്പൈസ് ബോംബുകൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയ ഭീകര കേന്ദ്രത്തിനടുത്തേക്ക് ഇതുവരെ എത്താൻ കഴിയാതിരുന്ന അന്തർദ്ദേശീയ മാദ്ധ്യമങ്ങൾക്ക് പിന്നെങ്ങനെയാണ് നാശനഷ്ടങ്ങളുണ്ടായില്ലെന്ന് പറയാൻ കഴിയുന്നതെന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.
ലക്ഷ്യസ്ഥാനത്ത് കൃത്യമായി ബോംബിടാൻ കഴിഞ്ഞെന്നാണ് ഇന്ത്യൻ വ്യോമസേനയുടെ വിശദീകരണം. ജെയ്ഷെ മൊഹമ്മദിന്റെ ക്യാമ്പിൽ മുന്നൂറോളം മൊബൈൽ കണക്ഷനുകൾ ആക്ടീവായിരുന്നെന്നും കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിച്ചതിനു ശേഷമായിരുന്നു വ്യോമാക്രമണം.