ന്യൂഡൽഹി : മഹാസഖ്യത്തിനൊപ്പം നിന്ന് ദേശീയപാർട്ടി പദവി നിലനിർത്താനുള്ള സിപിഎമ്മിന്റെ നീക്കത്തിന് തിരിച്ചടി. മഹാരാഷ്ട്രയിലും ബിഹാറിലും സിപിഎമ്മിനെ മഹാസഖ്യത്തിൽ നിന്ന് പുറത്താക്കി. മഹാരാഷ്ട്രയിൽ കോൺഗ്രസ് – എൻസിപി സഖ്യവും ബിഹാറിൽ ആർ.ജെ.ഡിയുമാണ് സിപിഎമ്മിനെ തഴഞ്ഞത്.
സഖ്യത്തിൽ നിന്ന് പുറത്തായതോടെ ഇരു സംസ്ഥാനങ്ങളിലും സിപിഎം സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.നാസിക്കിലെ ദിണ്ഡോരി സീറ്റ് വേണമെന്നായിരുന്നു മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ ആവശ്യം.ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ എൻ.സി.പി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് സിപിഎം പുറത്തായത്.
ബിഹാറിലെ ഉജിയാർപൂരിൽ നിൽക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും ആർ.ജെ.ഡി ഇത് തള്ളിക്കളഞ്ഞു. സിപിഐക്കും സിപിഐ എം.എല്ലിനും ഓരോ സീറ്റു വീതം ലഭിച്ചേക്കുമെന്നാണ് സൂചന. ആർ.ജെ.ഡിയുടെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതിനു ശേഷം ഭാവിപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്ന് സിപിഎം വൃത്തങ്ങൾ വ്യക്തമാക്കി.
2014 ൽ 0.3 ശതമാനം വോട്ടായിരുന്നു സിപിഎമ്മിന് ബിഹാറിൽ ലഭിച്ചത്. മഹാരാഷ്ട്രയിൽ 0.38 ശതമാനം വോട്ടും ലഭിച്ചു. രണ്ടിടത്തും നോട്ടയെക്കാൾ താഴെയായിരുന്നു സിപിഎമ്മിന് ലഭിച്ച വോട്ടുകൾ.