ന്യൂഡൽഹി: പത്മ പുരസ്കാര സമർപ്പണവേദിയിൽ തന്റെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ച പരിസ്ഥിതി പ്രവർത്തക സലുമരാദ തിമ്മക്കയെ പ്രകീർത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
‘രാജ്യത്തെ അർഹരായവരെ ആദരിക്കുകയെന്നത് രാഷ്ട്രപതിയെ സംബന്ധിച്ച് കടമയാണ്. എന്നാൽ ഇന്ന് കർണാടകയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകയായ സലുമരാദ തിമ്മക്കയുടെ പ്രവൃത്തി എന്നെ ആഴത്തിൽ സ്പർശിച്ചു. 107 വയസ്സുള്ള അവർ എന്റെ നെറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചത് അനുപമമായ ഒരു അനുഭവമായിരുന്നു.
ഭാരത സംസ്കാരത്തിന്റെ, പ്രത്യേകിച്ച് ഭാരത സ്ത്രീത്വത്തിന്റെ ഉത്പതിഷ്ണുത്വത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമാണ് സലുമരാദ തിമ്മക്ക. അവരുടെ പ്രവൃത്തിയും അതോടൊപ്പം ഓരോ പത്മ പുരസ്കാര ജേതാവിന്റെയും നേട്ടവും നമ്മുടെ ഭാരതത്തെ കൂടുതൽ ഉയരങ്ങളിൽ സ്വാധീനിക്കട്ടെ.’ രാഷ്ട്രപതി ഫെയ്സ്ബുക്കിൽ കുറിച്ചു.
വൻ കരഘോഷത്തിന്റെ അകമ്പടിയോടെയാണ് സലുമരാദ തിമ്മക്ക പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനായി വേദിയിലേക്ക് എത്തിയത്.
പരിസ്ഥിതിപ്രവർത്തനത്തിനാണ് സലുമരാദ തിമ്മക്ക പത്മശ്രീ പുരസ്ക്കാരത്തിന് അർഹയായത്. നാല് കിലോമീറ്റർ വഴിയോരത്ത് 284 ആൽമരങ്ങൾ നട്ടു സംരക്ഷിച്ചതാണ് അവരെ ശ്രദ്ധേയയാക്കിയത്.
107 വയസ്സുകാരിയായ സലുമരാദ തിമ്മക്ക ഇത്തവണത്തെ ഏറ്റവും പ്രായമുള്ള പത്മപുരസ്കാര ജേത്രിയാണ്.