ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി ചൈനീസ് നയതന്ത്ര പ്രതിനിധി. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണ് ചൈനീസ് നയതന്ത്ര പ്രതിനിധിയായ ലുവോ ഷോഹുയി അഭിപ്രായപ്പെട്ടത്.
‘ഇന്ത്യയുടെ ആശങ്ക ഞങ്ങൾ മനസ്സിലാക്കുന്നു. മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭയുടെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം ഉടൻ പരിഹരിക്കപ്പെടും.’ ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ചൈനയുടെ നിസ്സഹകരണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും ബ്രിട്ടണും ഫ്രാൻസും മറ്റ് അംഗരാജ്യങ്ങളും ചേർന്ന് വിഷയത്തിൽ വോട്ടെടുപ്പിന്റെ സാദ്ധ്യതകൾ ആരായുന്ന സാഹചര്യത്തിലാണ് ചൈനയുടെ നിലപാട് മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു.
വോട്ടെടുപ്പുണ്ടാകുന്ന സാഹചര്യം നിലവിൽ വന്നാൽ തുടർന്നുണ്ടാകുന്ന തുറന്ന ചർച്ചയിൽ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിലുള്ള എതിർപ്പിന്റെ കാരണം ചൈന പൊതുവിൽ വിശദീകരിക്കേണ്ടി വരും. ഈ സാഹചര്യം ചൈനയ്ക്ക് ഗുണകരമാകില്ലെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ഇത് നാലാം തവണയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചൈന എതിർക്കുന്നത്. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി മുന്നോട്ട് വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും ശക്തമായ ദളമായ രക്ഷാസമിതിയിലെ സ്ഥിരാംഗമാണ് ചൈന.
ഇനിയും സമവായത്തിന് ചൈന തയ്യാറായില്ലെങ്കിൽ മറ്റ് വഴികൾ നോക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നേരത്തെ ഒരു അമേരിക്കൻ നയതന്ത്ര വിദഗ്ദ്ധൻ ഐക്യരാഷ്ട്ര സഭയിൽ അനൗദ്യോഗികമായി അഭിപ്രായപ്പെട്ടിരുന്നു.