ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ രാജ്യവ്യാപകമായി നടപടികൾ ശക്തമാക്കുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബിഎസ്പി അദ്ധ്യക്ഷ മായാവതിയുടെ മുൻ സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തു.
വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥൻ നേത്റാമിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. നേത്റാമിന്റെ ഡൽഹി, ലഖ്നൗ, കൊൽക്കത്ത, ബറേലി എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്ഡ് നടന്നത്. രണ്ട് കോടി രൂപ പണമായും 17.79 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു.
നിരവധി രേഖകളും പിടിച്ചെടുത്തവയിൽ പെടുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന മൂന്ന് ആഡംബര വാഹനങ്ങൾ, ഇരുപതോളം ജംഗമവസ്തുക്കൾ എന്നിവയും ഇൻകം ടാക്സ് ആക്ട് സെക്ഷൻ 132 (9ബി) പ്രകാരം പിടിച്ചെടുത്തു.
റെയ്ഡിൽ പിടിച്ചെടുത്ത 17 ലോക്കറുകൾ ഇനിയും തുറക്കാനുണ്ടെന്നും അവയുടെ ഉള്ളടക്കം പരിശോധിച്ചിട്ടില്ലെന്നും, ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു.
മായവതിയുടെ മുൻ സെക്രട്ടറി നേത്റാമിന്റെ നിയന്ത്രണത്തിലുള്ള നിരവധി കേന്ദ്രങ്ങളിൽ കഴിഞ്ഞയാഴ്ച മുതൽ തിരച്ചിലുകൾ നടക്കുകയാണ്. റെയ്ഡുകളിൽ മുപ്പതോളം വ്യാജ കമ്പനികളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു. ഇവ കള്ളപ്പണം വെളുപ്പിക്കാൻ രൂപീകരിച്ചതാവാമെന്ന് സംശയിക്കുന്നു.
അത്യാഡംബര സംവിധാനങ്ങളോടു കൂടിയ മിനി തിയേറ്റർ, ജിം തുടങ്ങിയവയും നേത്റാമിന്റെ ലഖ്നൗവിലെയും ഗ്രേറ്റർ കൈലാഷിലെയും ഭവനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇവയിൽ നിന്നും നിരവധി രേഖകൾ കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചു.