പാലക്കാട്: ചെറുപ്പുളശ്ശേരി പാർട്ടി ഓഫീസ് പീഡനം മുഖ്യ പ്രതി പ്രകാശനെ പതിനാല് ദിവസത്തേക്ക് റിമാന്റ ചെയ്തു. പട്ടാമ്പി മജിസ്ട്രേറ്റിന് മുൻപിലാണ് പ്രതിയെ ഹാജരാക്കിയത്. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ പോലീസ് അപേക്ഷ നല്കും, അതേസമയം തന്റെ ജീവന് ഭീക്ഷണിയുണ്ടെന്നും, ഡിവൈഎഫ്ഐ പ്രവർത്തകനല്ലെന്ന് പറയാൻ സമ്മർദ്ദം ഉണ്ടെന്നും കഴിഞ്ഞ ദിവസം പ്രകാശൻ പോലീസിനോട് പറഞ്ഞതായാണ് സൂചന.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കൂടെയാണ് ചെറുപ്പുളശ്ശേരി പീഡനക്കേസിലെ മുഖ്യപ്രതി പ്രകാശനെ പട്ടാമ്പി മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്. തുടർന്ന് ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വിട്ട് നല്കാൻ അപേക്ഷ നൽകും.
സംഭവം നടന്നു എന്ന് പറയുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത വരുത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രകാശൻ തനിക്ക് പാർട്ടി ബന്ധമില്ലെന്ന് പറയാൻ സമ്മർദ്ദം ഉണ്ടായതായും, പുറത്ത് ജീവന് തന്നെ ഭീക്ഷണി ഉള്ളതായും പോലീസിൽ പറഞ്ഞതായും സൂചനയുണ്ട്.
അതേസമയം സംഭവ സ്ഥലത്തെ കുറിച്ച് അവ്യക്തയുണ്ടെന്ന് പോലീസ് പറയുന്നത്, സിപിഎമ്മിനെ സംരക്ഷിക്കാനാണെന്നും കേസ് അട്ടിമറിക്കാനാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.