ന്യൂഡൽഹി : ഇന്ത്യയിലെ ജൂത കേന്ദ്രങ്ങൾ ഭീകര സംഘടനകളായ ഐഎസും അൽ-ഖ്വായ്ദയും ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ന്യൂസിലൻഡിലെ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ജൂത കേന്ദ്രങ്ങൾ ആക്രമിക്കാൻ ഭീകര സംഘടനകൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വാഹനമുപയോഗിച്ചോ കത്തികൊണ്ടോ ജനങ്ങൾക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നാണ് സൂചനകളിൽ പറയുന്നത്. കഴിഞ്ഞ മാർച്ച് 20 നാണ് ആദ്യത്തെ മുന്നറിയിപ്പ്. ന്യൂസ്ലൻഡ് ആക്രമണത്തിന് ബദൽ ചെയ്യാൻ ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. ഐഎസിന്റെ വക്താവായ അബു ഹസൻ അൽ മുജാഹിറിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദസന്ദേശം ഐഎസ് ഭീകരരുടെ ഓൺലൈൻ ഗ്രൂപ്പുകളിൽ പടർന്നിരുന്നു. ഈ ശബ്ദസന്ദേശത്തിൽ നിന്നാണ് ഭീകരാക്രമണത്തിനുള്ള സൂചനകൾ ലഭിച്ചത്.
മാർച്ച് 23 നുള്ള രണ്ടാമത്തെ മുന്നറിയിപ്പിലാണ് ജൂതകേന്ദ്രങ്ങളിൽ അൽ ഖ്വായ്ദ ആക്രമണത്തിനു തയ്യാറെടുക്കുന്നു എന്ന വിവരമുള്ളത്.സ്റ്റോക്ക്ഹോമിൽ നടന്നതു പോലെ വാഹനം ഉപയോഗിച്ചോ , കത്തി ഉപയോഗിച്ചുള്ള ഒറ്റയ്ക്കുള്ള ആക്രമണമോ ആണ് ഭീകരർ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇസ്രയേൽ എംബസി, ജൂതകേന്ദ്രങ്ങൾ , ഛബാദ് ഹൗസ് , സിനഗോഗ് തുടങ്ങിയവയ്ക്കുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലും മുംബൈയിലും ഗോവയിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയെത്തുടർന്ന് പാക് ഭീകരസംഘടനകളുടെ ആക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ രാജ്യത്ത് അതീവ ജാഗ്രത പുലർത്തുകയാണ് സുരക്ഷ ഏജൻസികൾ.