ന്യൂഡൽഹി : ഇന്ത്യ ഇനിയും സർജിക്കൽ സ്ട്രൈക്ക് നടത്തിയേക്കാമെന്ന് ഭയന്ന് പാകിസ്ഥാൻ. പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾ പാകിസ്ഥാനുള്ളിലേക്ക് മാറ്റാൻ നിർദ്ദേശം. ഐ.എസ്.ഐ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ജെയ്ഷെ-ലഷ്കർ ഭീകര സംഘടനയുടെ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
മാർച്ച് 16 നാണ് യോഗം ചേർന്നതെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചു.പാക് അധീന കശ്മീരിലെ നികിയാലിലാണ് യോഗം നടന്നത്. പാക് സൈന്യത്തിനു വേണ്ടി ഭീകരരെ നിയന്ത്രിക്കുന്നവരും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്താൻ സാദ്ധ്യതയുണ്ടെന്നും എത്രയും പെട്ടെന്ന് ചില മേഖലകളിലെ ഭീകര ക്യാമ്പുകൾ അടച്ചു പൂട്ടാനുമായിരുന്നു നിർദ്ദേശം.
നിർദ്ദേശത്തെ തുടർന്ന് പാക് അധീന കശ്മീരിലെ കോട്ലിയിലും നികിയാലിലും ഉള്ള ഭീകര കേന്ദ്രങ്ങൾ അടച്ചുപൂട്ടി. രജൗറിക്കും സുന്ദർബനിക്കും തൊട്ടടുത്തായിരുന്നു ഈ കേന്ദ്രങ്ങൾ.
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ബാലാകോട്ട് ജെയ്ഷെ ക്യാമ്പുകൾ ആക്രമിച്ച് ഇന്ത്യ ശക്തമായ മറുപടി നൽകിയിരുന്നു. 2016 ലും ഇന്ത്യ ഭീകര ക്യാമ്പുകൾക്ക് നേരേ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു. പുൽവാമയ്‌ക്ക് ബദൽ ചെയ്ത് തീർന്നിട്ടില്ല എന്നും ഭീകരതയ്‌ക്ക് നേരേ യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രതികരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതെ തുടർന്നാണ് വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത്.















