ന്യൂഡൽഹി: ഈ വർഷം മുതൽ ഇന്ത്യയിൽ വൻ തോതിൽ ഐഫോൺ ഉത്പാദിപ്പിക്കാനൊരുങ്ങി ഫോക്സ്കോം ടെക്നോളജി ഗ്രൂപ്പ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ഫോൺ വിപണിയെന്ന സ്ഥാനം ചൈനയെ പിന്നിലാക്കി സ്വന്തമാക്കിയതാണ് ഇന്ത്യക്ക് ഗുണകരമായതെന്ന് ഫോക്സ്കോം ഗ്രൂപ്പ് ചെയർമാൻ ടെറി ഗൗ അറിയിച്ചു.
ഇന്ത്യൻ വിപണിയിലേക്ക് തങ്ങളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗൗ നന്ദി അറിയിച്ചു. ആപ്പിളിന്റെ പഴയ മോഡൽ ഫോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റ് ബെംഗലൂരുവിൽ നിലവിലുണ്ട്. എന്നാൽ പുതിയ പ്ലാന്റുകൾ നിലവിൽ വരുന്നതോടെ ആപ്പിളിന്റെ നവീന മോഡലുകളും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കും. ചെന്നൈയിലെ പ്ലാന്റിൽ മുഴുവൻ സമയ ഉത്പാദനം ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ സംയോജന ശാലകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
നിലവിൽ ഇന്ത്യൻ വിപണിയിൽ ആപ്പിൾ സജീവ സാന്നിദ്ധ്യമല്ല. ഷവോമിയും ഹുവാവെയുമടക്കമുള്ള ബ്രാൻഡുകൾ കൈയ്യടക്കിവെച്ചിരിക്കുന്ന ജനപ്രിയ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിലേക്കാണ് ആഗോള പ്രിയങ്കര ബ്രാൻഡായ ആപ്പിൾ ഗംഭീര കടന്നുവരവിനൊരുങ്ങുന്നത്.
ജനപ്രിയ ബ്രാൻഡുകളെ അപേക്ഷിച്ച് ആപ്പിൾ ഫോണുകൾക്കുള്ള വിലക്കൂടുതലാണ് ഇന്ത്യൻ വിപണിയിൽ ഐഫോണുകൾക്ക് പ്രിയം കുറയാൻ കാരണം. എന്നാൽ ഇന്ത്യയിൽ പ്ലാന്റ് ആരംഭിക്കുന്നതോടെ ഇറക്കുമതി തീരുവ ഇനത്തിൽ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സാധിക്കും. ഇത് വിലക്കുറവിന്റെ രൂപത്തിൽ ഉപ്ഭോക്താക്കൾക്ക് ലഭ്യമാക്കി വിപണി പിടിക്കാനാണ് കൂപ്പർട്ടിനോ കമ്പനിയുടെ പദ്ധതി.
ആപ്പിളിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള രംഗപ്രവേശം ജനപ്രിയ ചൈനീസ് ബ്രാൻഡുകൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ആപ്പിൾ പോലെയുള്ള വൻ കമ്പനികൾ ഇന്ത്യൻ വ്യവസായരംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നു വരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപന പദ്ധതികളിലൊന്നായ മേക്ക് ഇൻ ഇന്ത്യയുടെ വൻ വിജയമായി നിരീക്ഷിക്കപ്പെടുന്നു.