ന്യൂഡൽഹി : ഭോപ്പാൽ മണ്ഡലത്തിൽ പ്രഗ്യാ സിംഗ് താക്കൂറിനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെയാണ് പ്രഗ്യാസിംഗ് താക്കൂർ മത്സരിക്കുന്നത്. ഭീകരവാദക്കേസുകളിൽ പെടുത്തി ദീർഘകാലം ജയിലിൽ കഴിഞ്ഞ പ്രഗ്യാസിംഗ് കോടതി കുറ്റവിമുക്തയാക്കിയതോടെയാണ് മത്സരിക്കാനെത്തുന്നത്.
ഹിന്ദു ഭീകരവാദം ഉന്നയിച്ച കോൺഗ്രസ് നേതാക്കളിൽ പ്രധാനിയായിരുന്നു ദിഗ്വിജയ് സിംഗ്. ഹിന്ദു നേതാക്കളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവിനെതിരെ ഇരയാക്കപ്പെട്ട പ്രഗ്യാസിംഗിനെ തന്നെ സ്ഥാനാർത്ഥിയാക്കി ശക്തമായ സന്ദേശമാണ് ബിജെപി നൽകിയത്.
ജനസംഘകാലത്ത് തന്നെ പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ഭോപ്പാൽ. 1989 നു ശേഷം ബിജെപിയല്ലാതെ മറ്റൊരു പാർട്ടിയും ഭോപ്പാലിൽ വിജയിച്ചിട്ടില്ല.ബിജെപിയുടെ സുശീൽ ചന്ദ്ര വർമ്മയാണ് 1989 ൽ വിജയിച്ചത്. തുടർന്ന് 1999 വരെ അദ്ദേഹമായിരുന്നു മണ്ഡലത്തിലെ എം.പി. 1999 ൽ ഉമാഭാരതിയും 2004 ലും 2009 ലും കൈലാസ് ജോഷിയുമാണ് ഭോപ്പാലിൽ വിജയിച്ചത്. 2014 ൽ മൂന്നേമുക്കാൽ ലക്ഷത്തോളം വോട്ടിന് അലോക് സഞ്ജാർ ആണ് വിജയിച്ചത്.
എളുപ്പം ജയിക്കാവുന്ന സീറ്റിലല്ല ദിഗ്വിജയ് സിംഗിനെപ്പോലെയുള്ള ഒരു നേതാവ് മത്സരിക്കേണ്ടതെന്ന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് ദിഗ്വിജയ് സിംഗ് ഭോപ്പാൽ തെരഞ്ഞെടുത്തത്.
യുപിഎ ഭരണകാലത്ത് വ്യാജ ഹിന്ദു ഭീകരവാദക്കേസിൽ ഉൾപ്പെടുത്തി ദിവസങ്ങളോളം കൊടിയ മർദ്ദനങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്ന സന്യാസിനിയാണ് പ്രഗ്യാസിംഗ് താക്കൂർ. വർഷങ്ങളോളം ജയിലിൽ കിടന്ന പ്രഗ്യ ഈയിടെ കോടതി കുറ്റവിമുക്തയാക്കിയതിനെ തുടർന്നാണ് മോചിതയായത്.