ശ്രീനഗർ: തെരഞ്ഞെടുപ്പ് ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച കശ്മീരി ഉദ്യോഗസ്ഥന് രക്ഷകനായെത്തിയത് സിആർപിഎഫ് ജവാൻ.
ബച്പോരയിലെ സർക്കാർ ഗേൾസ് സ്കൂളിലെ പ്രിസൈഡിംഗ് ഓഫീസർ അഹ്സാൻ ഉൾ ഹക്കാണ് തെരഞ്ഞെടുപ്പ് ജോലിക്കിടെ കുഴഞ്ഞു വീണത്. അദ്ദേഹത്തിന് പ്രഥമശുശ്രൂശ നൽകിയെങ്കിലും നിമിഷങ്ങൾക്കകം ബോധരഹിതനാവുകയായിരുന്നു.
സ്ഥലത്ത് തിരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന സിആർപിഎഫ് 28ആം ബറ്റാലിയനിലെ കോൺസ്റ്റബിൾ സുരീന്ദർ കുമാർ ഉടൻ സഹായത്തിനായി പാഞ്ഞെത്തി. ഉടൻ തന്നെ ബറ്റാലിയനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഡോക്ടർ സുനീർ ഖാനെ ഫോണിൽ ബന്ധപ്പെട്ടു.
ഫോണെടുത്ത ഖാൻ അത് ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞു. അടുത്ത 45 മിനിട്ട് നേരം അദ്ദേഹം ഫോണിലൂടെ നൽകിയ നിർദ്ദേശങ്ങൾ അക്ഷരം പ്രതി സുരീന്ദർ കുമാർ അനുസരിക്കുകയായിരുന്നു. കുമാർ തുടർച്ചയായി സിപിആർ നൽകുകയും ആവശ്യാനുസരണം കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും ചെയ്തു.
ഇതിനിടെ ഡോക്ടർ സുനീർ ഖാൻ, ഷേർ ഇ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവരമറിയിച്ചു. ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെട്ട് എയർ ആംബുലൻസ് സേവനം ആവശ്യപ്പെടുകയും ചെയ്തു.
ആംബുലൻസ് എത്തുകയും ഹക്കിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
‘സുരീന്ദർ സാഹചര്യത്തോട് സമചിത്തതയോടെ പ്രതികരിച്ചു. നിർദ്ദേശങ്ങൾ നിറഞ്ഞ മനസ്സോടെ പാലിച്ചു.’ ഡോക്ടർ ഖാൻ പറഞ്ഞു.
സുരീന്ദർ കുമാറിന്റെ കൃത്യമായ ഇടപെടലാണ് അഹ്സാൻ ഉൾ ഹക്കിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് ഷേർ ഇ കശ്മീർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.