ജോയ്നഗർ: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് അനുമതി നിഷേധിച്ച മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ. പരാജയ ഭീതി മൂലമാണ് തന്റെ ഹെലികോപ്റ്ററിന് ബറുയ്പുരിൽ ഇറങ്ങാൻ മമത സർക്കാർ അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താൻ ‘ജയ് ശ്രീറാം’ വിളിക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്തുകൊള്ളാനും അമിത് ഷാ മമതയെ വെല്ലുവിളിച്ചു. തന്നെ റാലികളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ മമതക്ക് കഴിഞ്ഞേക്കാം. എന്നാൽ ബംഗാളിലെ ഭാരതീയ ജനത പാർട്ടിയുടെ ജൈത്രയാത്രക്ക് തടയിടാൻ അവർക്ക് കഴിയില്ലെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
‘രാമമന്ത്രം കേൾക്കുമ്പോൾ മമത ദേഷ്യപ്പെടുകയാണ്. എന്നാൽ ഞാനിതാ വിളിക്കുന്നു, ‘‘ജയ് ശ്രീറാം’’. ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ. നാളെ വരെ ഞാൻ കൊൽക്കത്തയിലുണ്ടാകും.’ ജോയ്നഗർ ലോക്സഭാ മണ്ഡലത്തിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.
താൻ ഇന്ന് മൂന്ന് വേദികളിൽ പ്രസംഗിക്കാനാണ് തീരുമാനിച്ചിരുന്നത്. അതിൽ ഒരു മണ്ഡലത്തിൽ മമതയുടെ അനന്തിരവനാണ് സ്ഥാനാർത്ഥി. ഇതോടെ ഭയന്നു പോയത് കൊണ്ടാണ് തന്റെ റാലിക്ക് മമത അനുമതി നിഷേധിച്ചതെന്നും അമിത് ഷാ പരിഹസിച്ചു.
‘ജയ് ശ്രീ റാം’ വിളിക്കുന്നവർ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബംഗാളിൽ ജീവിക്കേണ്ടവരാണെന്ന് മറന്ന് പോകരുതെന്ന് മമത പറഞ്ഞിരുന്നു. മമതയുടെ ഈ പ്രസ്താവനക്കെതിരെ പ്രാധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
ഇതാദ്യമായല്ല ഷായ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയിലും മാല്‍ഡയില്‍ നടന്ന റാലിയില്‍ പങ്കെടുക്കുന്നതിനായി ഹെലികോപ്റ്ററില്‍ ഇറങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് അവസാന നിമിഷമാണ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കിയത്.
ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെയും മമത സര്‍ക്കാര്‍ സമാന രീതിയിലുള്ള നടപടി സ്വീകരിച്ചിരുന്നു. ബംഗാളില്‍ രണ്ട് സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനുള്ള അവസരമാണ് നിഷേധിച്ചത്. ഹെലികോപ്റ്ററില്‍ ഇറങ്ങുന്നതിനുള്ള അനുമതിയും നിഷേധിച്ചിരുന്നു. തുടര്‍ന്ന് റായ്ഗഞ്ചില്‍ നടന്ന പൊതുറാലിയില്‍ ഫോണിലൂടെയാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.