ന്യൂഡൽഹി: ബി എസ് പി അദ്ധ്യക്ഷ മായാവതിയുടെ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ.
ബിജെപിയിലെ സ്ത്രീകളെക്കുറിച്ച് മായാവതിക്ക് ആശങ്കവേണ്ടെന്നും തങ്ങൾ സ്ത്രീകൾ ബിജെപിയിൽ സുരക്ഷിതരാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
വിവാഹിതരായ ബിജെപിയിലെ വനിതാ നേതാക്കൾ നരേന്ദ്ര മോദിയെ ഭയപ്പെടണമെന്നായിരുന്നു മായാവതിയുടെ അധിക്ഷേപം. മോദി അവരുടെ ഭർത്താക്കന്മാരെ അവരിൽ നിന്നും പിരിക്കുമെന്നും മായാവതി പറഞ്ഞിരുന്നു.
ആൾവാർ കൂട്ടബലാത്സംഗക്കേസിലെ മായാവതി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ മൗനത്തെ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. സംഭവം മൂടിവെക്കാൻ ശ്രമിച്ചിട്ട് ഒടുവിൽ പുറത്തറിയുമ്പോൾ മുതലക്കണ്ണീർ പൊഴിക്കുന്നത് ഭൂഷണമല്ലെന്നായിരുന്നു നരേന്ദ്ര മോദിയുടെ വിമർശനം.
മായാവതിയുടെ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്. ഭാരതീയ ജനതാ പാർട്ടിയിലെ സ്ത്രീകൾ എല്ലാ കാലത്തും സുരക്ഷിതരാണെന്ന് നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോൾ മായാവതി പിച്ചും പേയും പറയുകയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ഒഡിഷയിലെ പുരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സംബിത് പത്ര മായവതിയുടെ പരാമർശങ്ങൾക്കെതിരെ ശക്തമായി രംഗത്ത് വന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ലോകം ആദരിക്കുന്ന ഒരു വ്യക്തിത്വത്തിനെതിരെ മായാവതി ഉപയോഗിച്ച വാക്കുകൾ അങ്ങേയറ്റം സംസ്കാര ശൂന്യമാണ്. ഇത് തികച്ചും വികലമായ മാനസികാവസ്ഥയുടെ പ്രകടനമാണ്. ഇത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. രാഷ്ട്രത്തെ സ്വന്തം മാതാവായും ഭാരതീയരെ സ്വന്തം കുടുംബാംഗങ്ങളായും കാണുന്ന നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഇത്തരം അസഭ്യ വചസ്സുകൾക്ക് ജനം തിരഞ്ഞെടുപ്പിൽ മറുപടി നൽകുകയാണ്.’ അദ്ദേഹം പറഞ്ഞു.