ന്യൂഡൽഹി : സൂപ്പർ സോണിക്ക് ക്രൂസ് ശേഷിയുള്ള സുഖോയ് 57 ഇന്ത്യയ്‌ക്ക് നൽകാൻ തയ്യാറെന്ന് റഷ്യ . ഇന്ത്യയുടെ റഫേലിനെ നേരിടാൻ അത്യന്തം മാരക ശേഷിയുള്ള ആയുധങ്ങൾ തേടിയ ചൈനയോട് ഇന്ത്യയ്‌ക്കാണ് മുൻഗണനയെന്നും റഷ്യ അറിയിച്ചു .
എസ് യു 57 ലോകത്തെ തന്നെ ഏറ്റവും മികച്ച പോർവിമാനമാണെന്ന് വ്ലാഡിമിർ പുചിൻ പ്രഖ്യാപിച്ചിരുന്നു . ബഹുമുഖ ആക്രമണ ശേഷിയുള്ള സുഖോയിയുടെ അഞ്ചാം തലമുറയിൽപ്പെട്ട പോർവിമാനമാണ് സുഖോയ് 57 . ഡോഗ്ഫൈറ്റിനും കരയിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനും നാവിക നീക്കങ്ങളെ ഇല്ലായ്മ ചെയ്യാനും ഇവ ഒന്നാംതരമാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ .
ചൈന സ്വന്തമായി പോർവിമാനങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും അവര്‍ റഷ്യന്‍ നിര്‍മിത യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത് . ഗുണമേന്മയുള്ള ആയുധങ്ങൾ രൂപപ്പെടുത്തുന്നതിൽ ചൈന പരാജയമാണെന്ന ആരോപണത്തെ ശരിവയ്‌ക്കുന്നതാണ് ഇത് .
നിലവിൽ ചൈന ഉപയോഗിക്കുന്നത് അവർ തന്നെ വികസിപ്പിച്ച ജെ 20 ,റഷ്യയിൽ നിന്ന് വാങ്ങിയ എസ് യു 35 എന്നീ പോർവിമാനങ്ങളാണ് . എന്നാൽ ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്ന റഫേൽ വിമാനങ്ങളോട് പിടിച്ചു നിൽക്കാൻ ഇവയ്‌ക്കൊന്നും കഴിയില്ലെന്ന പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് സുഖോയ് 57 വാങ്ങാനുള്ള നീക്കം .എന്നാൽ ഇന്ത്യൻ വ്യോമസേനയ്‌ക്കാണ് തങ്ങൾ മുൻ തൂക്കം നൽകുന്നതെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുചിന്റെ ഓഫീസ് വൃത്തങ്ങളുടെ പ്രതികരണം .
ബാലാക്കോട്ട് ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആക്രമണങ്ങളെ നേരിടാൻ പാകിസ്ഥാനും റഷ്യയോട് ആയുധങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു .എന്നാൽ പാകിസ്ഥാണ് പോർവിമാനങ്ങളോ ,ആയുധങ്ങളോ മറ്റ് സാങ്കേതിക വിദ്യകളോ കൈമാറാൻ തയ്യാറല്ലെന്നായിരുന്നു റഷ്യയുടെ മറുപടി .മാത്രമല്ല അടുത്തിടെ പുചിനുമായി കൂടിക്കാഴ്‌ച്ചയ്‌ക്ക് ശ്രമിച്ച ഇമ്രാൻ ഖാനോട് തനിക്ക് കാണാൻ പോലും സമയമില്ലെന്നും ,മറ്റ് രാഷ്‌ട്രത്തലവന്മാരുമായി ചർച്ചയുണ്ടെന്നുമായിരുന്നു പുചിൻ നൽകിയ മറുപടി .
58,000 കോടി രൂപയ്‌ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്നത് . പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ സേനയിൽ നിന്നും മാറ്റണമെന്ന വ്യോമസേനയുടെ ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് ഇന്ത്യ റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.ഫ്രാൻസിലെ ദസോ എന്ന കമ്പനിയിൽ നിന്നാണ് ഇന്ത്യ ഈ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.
മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്.ഒറ്റപറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.എയർ ടു എയർ,എയർ ടു ഗ്രൗണ്ട്,എയർ ടു സർഫെഴ്സ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റഫേൽ.ലിബിയയിലും,സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫേൽ വിമാനങ്ങളാണ്.