ഗുവാഹത്തി: ആസാമിലെ ഗുവാഹത്തിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 2 പേർ പൊലീസ് പിടിയിലായി. ഇവർ ഭീകര സംഘടനയായ ഉൾഫയിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് വലിയ തോതിൽ സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർ പഞ്ജബാരിയിലെ ഒരു വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായി. അവർ ഭീകരസംഘടനയായ ഉൾഫയിലെ അംഗങ്ങളായിരുന്നു. അവരിൽ നിന്നും ഇരുപത് കിലോ വെടിമരുന്നും ഒരു 9mm പിസ്റ്റലും 25 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് കമ്മീഷണർ ദീപക് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബൈക്കിലെത്തിയ രണ്ടംഗ സംഘം ജനത്തിരക്കേറിയ വഴിയിൽ സ്ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സക്കായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.