ന്യൂഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശലയിലെ ലൈബ്രറിക്കുള്ളിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇംഗ്ലീഷ് പ്രൊഫസർക്ക് ഇമെയിൽ വഴി ആത്മഹത്യ കുറിപ്പ് അയച്ചതിന് ശേഷമായിരുന്നു വിദ്യാർത്ഥിയുടെ ആത്മഹത്യ.
സർവ്വകലാശയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. കുട്ടിയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ച ശേഷം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ ബന്ധുവായ മാത്യു വർഗീസ് സർവ്വകലാശാലയിലെത്തിയതായി പൊലീസ് പറഞ്ഞു.
സർവ്വകലാശാലയിലെ കെട്ടിടത്തിനുള്ളിൽ വെച്ച് അകാലത്തിൽ മരണപ്പെട്ട വിദ്യാർത്ഥിയുടെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി സർവ്വകലാശാല അധികൃതർ അറിയിച്ചു.