ന്യൂഡൽഹി : ഇന്ത്യയുടെ കരുത്തുള്ള നായകനാകാൻ വീണ്ടും നരേന്ദ്രമോദി . വ്യാഴാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവനിൽ വച്ചായിരിക്കും ചടങ്ങുകൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്താൻ ബിജെപി നിർദേശം നൽകിയിട്ടുണ്ട്. ലോക നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിനെത്തുമെന്നാണ് സൂചന .
2014 ൽ സാർക്ക് രാജ്യത്തലവന്മാരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നത് . ജൂൺ മൂന്നിനാണ് പതിനാറാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനു മുൻപായി നരേന്ദ്രമോദി ഇരുപത്തിയെട്ടാം തീയതി കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും, 29 ന് അഹമ്മദാബാദിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമായിരിക്കും സത്യപ്രതിജ്ഞ. അധികാരമേൽക്കും മുൻപ് 28 ന് മോദി വാരാണസിയിൽ എത്തും .
പുതിയ എൻ ഡി എ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി മോദി രാഷ്ട്രപതിയ്ക്ക് രാജി സമർപ്പിച്ചു . വൈകിട്ട് കേന്ദ്രമന്ത്രിമാർക്കൊപ്പമാണ് അദ്ദേഹം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിക്കാൻ എത്തിയത് . രാജി രാഷ്ട്രപതി സ്വീകരിച്ചു .
ഇന്ന് നരേന്ദ്രമോദിയും അമിത് ഷായും മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും കാണാനെത്തിയിരുന്നു . അതിനു ശേഷം മോദി ചെയ്ത ട്വീറ്റിൽ ‘ നിങ്ങളെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് ‘ വ്യക്തമാക്കിയിരുന്നു .