ന്യൂഡൽഹി ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുന്ന രാജ്യത്തെ താങ്ങിനിർത്താനായി പാകിസ്ഥാൻ പ്രതിരോധ ബജറ്റ് വെട്ടികുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു . പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഈ തീരുമാനത്തെ സൈന്യം സ്വാഗതം ചെയ്തെങ്കിലും ഇന്ത്യ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ തീരുമാനം എത്രത്തോളം പ്രതികൂലമാകുമെന്നും സൈന്യം ചിന്തിക്കുന്നുണ്ട് .
ഇന്ത്യയിൽ വീണ്ടും അധികാരമേറ്റ നരേന്ദ്രമോദി സർക്കാരിന്റെ പ്രഥമ പരിഗണന തന്നെ രാജ്യത്തിന്റെ പ്രതിരോധത്തിനാണ് . ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം പരിഗണിച്ച് 36 റഫേൽ വിമാനങ്ങൾ റെഡി ടു ഫ്ളൈ അവസ്ഥയിലാണ് ഈ വർഷം വ്യോമസേനയ്ക്ക് കൈമാറുക .
ഇതുകൂടാതെ 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താൻ കഴിയുന്ന ഇസ്രായേൽ ഹെറോൺ ഡ്രോൺ , സ്പൈക്ക് ആന്റി ടാങ്ക് വേധ മിസൈൽ എന്നിവ വാങ്ങാനും , ഇന്ത്യൻ നാവികസേനയ്ക്ക് 24 അന്തർവാഹിനികളും , 18 പരമ്പരാഗത അന്തർവാഹിനികളും , 6 ആണവ അന്തർവാഹിനികളും നിർമ്മിക്കാനും പദ്ധതിയുണ്ട് .
തദ്ദേശീയമായി രൂപകൽപന ചെയ്ത 150 അത്യാധുനിക പീരങ്കികൾ ഉൾപ്പെടെ 24879 കോടിരൂപയുടെ ഇടപാടുകൾക്ക് കരസേനയ്ക്കും സമിതി അനുമതി നൽകി.
ഇന്ത്യ ഇത്രയേറെ സജ്ജരാകുമ്പോഴാണ് തങ്ങൾ പ്രതിരോധ ബജറ്റ് കുറയ്ക്കുന്നതെന്ന ആശങ്ക പാകിസ്ഥാനുണ്ട് . അത് മറച്ച് വയ്ക്കാൻ സൈനിക മേധാവി ജാവേദ് ബജ്വ ഉൾപ്പെടെ ശ്രമിക്കുന്നുമുണ്ട് . പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കുന്ന നടപടി തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന ബജ്വയുടെ പ്രസ്താവനയും ഇതിനു തെളിവാണ് . ഇന്ത്യയിൽ മോദി സർക്കാർ അധികാരമേറ്റതിനെ തുടർന്ന് വ്യോമപാതകൾ വീണ്ടും അടച്ചിട്ട പാകിസ്ഥാന് തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ ഒരിക്കലും ഇന്ത്യയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നവയല്ലെന്ന് ബോദ്ധ്യമുണ്ട് .
അതുകൊണ്ട് തന്നെയാണ് മുൻപുള്ള പാക് ഭരണകർത്താക്കൾ ഇതിനു ശ്രമിക്കാത്തതും , പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ സൈന്യം അതിനെ എതിർത്തിരുന്നതും . ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഏറെ സജ്ജമാകാൻ ശ്രമിച്ചിരുന്ന പാകിസ്ഥാനു തിരിച്ചടി തന്നെയാകും ഈ നീക്കം .