കണ്ണൂർ: സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച ആയുധങ്ങൾ തലശ്ശേരി കൊളശ്ശേരിയിൽ നിന്ന് കണ്ടെത്തി. കൊടുവാളും ഇരുമ്പ് പൈപ്പുമാണ് കണ്ടെത്തിയത്. മുഖ്യ പ്രതികളിലൊരാളായ റോഷൻ ബാബുവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്.
സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ റോഷനെ തലശ്ശേരി കൊളശ്ശേരി മേഖലകളിൽ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. പരിശോധന നടത്തുന്നതിനിടെയാണ് കൊളശ്ശേരി വാവാച്ചി മുക്കിലെ കടയുടെ പിറകിൽ നിന്നും കൊടുവാളും ഇരുമ്പു പൈപ്പും കണ്ടെടുത്തത്. തലശ്ശേരി സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിനിടെ ആയുധങ്ങൾ കണ്ടെടുത്തത്. കണ്ടെടുത്ത ആയുധങ്ങൾ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കുകയും ചെയ്തു.
അതേസമയം കോടതിയിൽ കീഴടങ്ങിയ ഒന്നും രണ്ട് പ്രതികളായ ശ്രീജിനെയും റോഷനെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കോടതിയിൽ കീഴടങ്ങിയ പ്രതികളെ ഏഴ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ഈ സമയം കൊണ്ട് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നീക്കം.
ഇതിനിടെ അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന തലശ്ശേരി എ എസ് പി ഡോക്ടർ അരവിന്ദ് സുകുമാറിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇത് കേസന്വേഷണം കൃത്യമായി മുന്നോട്ട് പോകാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയർന്ന് കഴിഞ്ഞു.