കോയമ്പത്തൂർ : കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണ പദ്ധതിയിട്ട ഐ എസ് ഭീകരരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എൻ ഐ എ കോയമ്പത്തൂരിൽ നടത്തിയ പരിശോധനയിൽ എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് ലഘു ലേഖകൾ കണ്ടെടുത്തു .
ഐ എസിന്റെ യോഗങ്ങൾക്ക് നേതൃത്വം നൽകിയ ,ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനും , കേസെടുത്തിരിക്കുന്ന മറ്റ് അഞ്ചു പേർക്കും എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സംശയവും ഇതോടെ ശക്തമായി .
ലഘു ലേഖകൾ കൂടാതെ നാലു മൊബൈൽ ഫോണുകൾ , 29 സിം കാർഡുകൾ , 10 പെൻ ഡ്രൈവുകൾ , നാലു ലാപ് ടോപ്പുകൾ , ആറ് മെമ്മറി കാർഡുകൾ , നാലു ഹാർഡ് ഡിസ്ക് ഡ്രൈവുകൾ , 13 ഡിവിഡികൾ , 300 എയർ ഗൺ പെല്ലറ്റുകൾ, മറ്റ് രേഖകൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി .
ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ എട്ട് സ്ഥലങ്ങളിൽ ഇന്നലെ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു .തമിഴ്നാട്ടിലെയും, കൊച്ചിയിലെയും എന്‍.ഐ.എ സംഘങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിൻ ഷാ (28), പോത്തന്നൂർ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കർ (29), ഉമ്മർ നഗറിലെ സദ്ദാം ഹുസൈൻ (26) എന്നിവർക്കെതിരേയാണ് നിലവിൽ കേസെടുത്തത്. ഇവരോട് വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണ പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്.