കോഴിക്കോട് ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവാവ് മരിച്ചതിനെ തുടർന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. ചേമഞ്ചേരി തുവക്കോട് സ്വദേശി ബൈജുവിന്റെ കുടുംബാംഗങ്ങളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമാണ് ധര്‍ണ സംഘടിപ്പിച്ചത്. സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പിഴവുണ്ടെന്ന് കണ്ടെത്തിയതായി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
ഉദരസംബന്ധമായ രോഗത്തിനു ചികിത്സ തേടിയെത്തിയ ബൈജു മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസം മുതൽ ഏറെ അവശനായി . എന്നാൽ കടുത്ത വയറുവേദന ഓപ്പറേഷന് ശേഷമുള്ള സ്വാഭാവിക അസ്വസ്ഥതയെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ ധരിപ്പിച്ചത് .
തീര്‍ത്തും അവശനായ ബൈജുവിനെ പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ ശസ്ത്രക്രിയക്ക് ശേഷം വയറില്‍ നിന്ന് നീക്കം ചെയ്യേണ്ട പല ശരീര ഭാഗങ്ങളും ഉള്ളില്ത്തന്നെയുണ്ടെന്ന് വ്യക്തമായി. ഇതേ തുടർന്നുള്ള അണുബാധ ബൈജുവിന്റെ ജീവനെടുക്കുകയായിരുന്നു. പിഴവ് സംഭവിച്ച ഡോക്ടറുള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി വേണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.