പത്തനംതിട്ട : ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് കൈയ്യേറി സ്ഥാപിച്ച കുരിശുകൾ ഉടൻ പൊളിച്ചു നീക്കണമെന്ന് നിർദേശം . കനകംഗവയൽ കത്തോലിക്കാ പള്ളിക്കാണ് പെരുവനന്താനം വില്ലേജ് ഓഫീസർ നിർദേശം നൽകിയിരിക്കുന്നത് . തിങ്കളാഴ്‌ച്ചയ്‌ക്കകം കുരിശുകൾ പൊളിക്കണമെന്നാണ് കർശന നിർദേശം .
മകരവിളക്ക് സമയത്ത് ആയിരങ്ങൾ ജ്യോതി കാണാൻ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകൾ ദൂരം റവന്യൂ ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയ വാർത്ത ജനം ടിവിയാണ് പുറത്ത് വിട്ടത് .
പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ട ഈ സ്ഥലത്ത് ആനപ്പാറ ,പാഞ്ചാലി കുളം ,ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകൾ ഇപ്പോഴുമുണ്ട് . റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ് . ഇതിന്റെ കവാടം മുതൽ കിലോമീറ്ററുകൾ ദൂരം വരെയാണ് കുരിശുനാട്ടിയിരിക്കുന്നത് .
ക്രൈസ്തവ തീർത്ഥാടന കേന്ദ്രം എന്ന ബോർഡും , കുരിശും വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടത്തിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വർഷവും കുരിശുമല കയറ്റം എന്ന രീതിയിൽ ക്രൈസ്തവ സംഘടനകൾ ഈ പ്രദേശങ്ങളിൽ കുരിശുകൾ സ്ഥാപിക്കുന്നതായി പരിസരവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു .