തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയെക്കുറിച്ച് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശത്തെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്. സ്ത്രീകൾ സൗജന്യയാത്ര ആവശ്യപ്പെട്ടിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് സർക്കാർ പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
“സ്ത്രീകൾ ഫ്രീ യാത്ര ചോദിച്ചിട്ടില്ല. സർക്കാർ നൽകിയ ആനുകൂല്യം അവർ ഉപയോഗിക്കുന്നതിൽ തെറ്റില്ല. വോട്ട് നേടാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ശേഷം അതിന്റെ പേരിൽ ജനങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല,” എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വിമർശനം.
പ്രിയദർശിനി പദ്ധതിയുടെ പേരിൽ സ്വകാര്യ ബസ് മേഖലയ്‌ക്ക് തിരിച്ചടി ഉണ്ടായെന്നും, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ സ്വകാര്യ ബസുകൾക്കും സമാന ആനുകൂല്യം നൽകുകയോ നഷ്ടപരിഹാരം ഉറപ്പാക്കുകയോ ചെയ്യേണ്ടതായിരുന്നത്. സർക്കാർ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ സാമ്പത്തിക സ്ഥിതിയും വ്യക്തമായ മാനദണ്ഡങ്ങളും പരിഗണിക്കണമെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, ജനങ്ങൾക്ക് ആവശ്യം “സൗജന്യങ്ങൾ” അല്ല, മറിച്ച് തുല്യ അവസരങ്ങളും അർഹതയുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങളുമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളുടെയും ആനുകൂല്യങ്ങൾ പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് നൽകുന്നതെന്നും, അതുപോലെ തന്നെ നികുതി അടയ്‌ക്കുന്ന സ്ത്രീകൾക്ക് നൽകുന്ന യാത്രാ ആനുകൂല്യത്തെ വിമർശിക്കേണ്ട കാര്യമില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മന്ത്രി സി.പി. ജോണിന്റെ പരാമർശത്തെ ചൊല്ലി വിവാദം തുടരുന്നതിനിടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
KSRTC യുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി സംബന്ധിച്ച് മന്ത്രി സി.പി. ജോൺ ji നടത്തിയ ചില പരാമർശങ്ങൾ വിവാദമായല്ലോ. പൈസ ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും എന്നാൽ മക്കളെ വലിയ ഫീസ് നൽകി സ്വകാര്യസ്‌കൂളുകളിൽ ചേർക്കുവാൻ കൈയ്യിൽ ഇഷ്ടം മാതിരി പണം ഉണ്ട് എന്നുമാണ് പറഞ്ഞതിന്റെ ചുരുക്കം.
ഇത് ഇത്ര വലിയ വിവാദം ആക്കണോ ? കാശില്ലാത്തവർ മക്കൾക്ക് ജന്മം നൽകരുത്, പാവപ്പെട്ട സ്ത്രീകൾ പ്രസവിക്കരുത് എന്നൊന്നും പറഞ്ഞില്ലല്ലോ .
വഴിയെ പോകുന്നവനെ നിർബന്ധിച്ചു വിളിച്ചു വരുത്തി,
ഇലയിട്ട് സദ്യ വിളമ്പി ,അത് കഴിച്ച് കഴിയുമ്പോൾ, ” ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ “എന്നു പറയുന്നതു പോലെ ആകരുത് കാര്യങ്ങൾ…
KSRTC ബസ്സിൽ free യാത്ര വേണമെന്ന് കേരളത്തിൽ ഒരു സ്ത്രീ പോലും ആവശ്യപ്പെട്ടിട്ടില്ല. ഒരു സ്ത്രീയും ഫ്രീ യാത്രക്കായി സർക്കാരിനോട് വന്നു ഇരന്നിട്ടില്ല.. കെ.എസ്.ആർ.ടി.സി.യിലെ സൗജന്യയാത്ര എന്നത് യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ പ്രഖ്യാപിത ജനക്ഷേമ വാഗ്ദാനമാണ് അത്. അതും പറഞ്ഞു സ്ത്രീകളുടെ വോട്ട് മേടിച്ചു, ആ വാഗ്ദാനം അല്പം വെള്ളം ചേർത്ത് ഓർഡിനറി ബസുകളിൽ മാത്രമായിട്ട് ആണെങ്കിലും പദ്ധതി നന്നായി കൊണ്ട് വന്നു, … ആ കിട്ടിയ സൗജന്യം സ്ത്രീകൾ നന്നായി ഉപയോഗിക്കുന്നു. അതൊരു തെറ്റാണോ ?
എന്നാൽ പ്രൈവറ്റ് ബസ്സിൽ ഈ ആനുകൂല്യം ഇല്ലാത്തതിനാൽ , സ്ത്രീകൾ അതിൽ കയറാതെ KSRTC യിലേക്ക് കൂടുതലായി മാറി. ഇതോടെ പ്രൈവറ്റ് ബസ് മേഖല തകർന്നു കൊണ്ടിരിക്കുന്നു. സ്ത്രീകളോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ സ്വകാര്യ ബസ്സിലും ഫ്രീ യാത്രയാക്കി ആ നഷ്ടം സർക്കാർ അവർക്ക് കൊടുത്താൽ മതിയായിരുന്നു. ഇതിപ്പോ അങ്ങനെയും ചെയ്തില്ല. മറുവശത്ത് നഷ്ട പരിഹാരം സർക്കാരിൽ നിന്നും കിട്ടിയില്ലെങ്കിൽ KSRTC യും തകർന്നേക്കാം.
Vote കിട്ടുവാൻ ആനുകൂല്യങ്ങൾ നൽകുമ്പോൾ കൃത്യമായ മാനദണ്ഡം ആവശ്യമാണ് എന്നും, സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടി നോക്കണം എന്നും ഇനിയെങ്കിലും ചിന്തിക്കുക. അതൊന്നും ചെയ്യാതെ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ?
തുക്ലക്ക് ഭരണ പരിഷ്ക്കാരം നടപ്പാക്കുമ്പോൾ ചിന്തിക്കണമായിരുന്നു..
ജനങ്ങൾക്ക് ആവിശ്യം ഫ്രീ അല്ല തുല്യതയാണ്. പിൻ വാതിൽ നിയമനം, രാഷ്‌ട്രീയക്കാർക്ക് വേണ്ടപ്പെട്ട താത്കാലിക ജീവനക്കാരെ സ്ഥിരം ആക്കുക, എന്തെങ്കിലും വിഷയത്തിൽ കൊല്ലപ്പെട്ടവർക്ക് സർക്കാർ ധന സഹായത്തിന്റെ കൂടെ sentiments പറഞ്ഞു വെറുതെ ജോലി കൊടുക്കുക എന്നതെല്ലാം ഒഴിവാക്കി, അർഹതപ്പെട്ടവർക്ക് ജോലി കൊടുക്കുക. സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് സാമ്പത്തിക സഹായങ്ങളും, സാങ്കേതിക സഹായങ്ങളും ചെയ്തു കൊടുക്കുക.
60 വയസ്സ് കഴിഞ്ഞവർക്ക് 3000 രൂപ എന്ന വാഗ്ദാനം നിറവേറ്റി കൃത്യമായി കൊടുക്കുക. പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് മൊത്തം വിദ്യാഭ്യാസം ഫ്രീ ആക്കുക. Etc
നിലവിൽ 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നിർത്തലാക്കി എന്നും അറിയുവാൻ സാധിച്ചു.
കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാർട്ടിയിലെയും നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു..?
നേതാക്കൾ അസുഖം വന്നാൽ ഗവണ്മെൻ്റ് ആശുപത്രിയിൽ ആണോ ചികിത്സ തേടുന്നത്….?
സർക്കാർ സ്കൂൾ തങ്ങളുടെ പരിസരത്ത് ഇല്ലാത്തതിനാൽ നിവൃത്തി കേടുകൊണ്ട് പ്രൈവറ്റ് സ്കൂളുകളിൽ മകളെ പഠിപ്പിക്കുന്ന പാവപ്പെട്ടവരും ഉണ്ട്..പ്രൈവറ്റ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത് സർക്കാറിന് ലാഭമുള്ള കാര്യമല്ലേ……..
ലോട്ടറി ടിക്കറ്റ് പാവപ്പെട്ടവൻ മാത്രം എടുത്താൽ മതി എന്ന് പറയുവാൻ പറ്റുമോ ?
പ്രിയദർശിനി ബസ്സിൽ വലിയ തിരക്ക് ആണെങ്കിൽ
Limit ചെയ്യൂ. Seating capacity യേ കാൾ കൂടുതൽ കയറ്റില്ല എന്ന് നിയമം ഉണ്ടാക്കൂ.. കൂടുതൽ പുതിയ ബസ് ഇറക്കി പ്രശ്നം പരിഹരിക്കു.
പിന്നെ, ഫ്രീ എവിടെ കിട്ടിയാലും എത്ര പണക്കാരനും അത് ഉപയോഗിക്കും.
400 രൂപയുടെ കിറ്റ് കിട്ടിയാൽ പോലും മലയാളികൾ വേണമെങ്കിൽ അത് കൊടുത്ത പാർട്ടിക്ക് വോട്ട് ചെയ്യും.. പിന്നെയാ ഫ്രീ യാത്ര ഉപേക്ഷിക്കുന്നത് ?
കർണാടക, തമിഴ്നാട്, West Bengal അടക്കം ഇന്ത്യയിലെ എത്രയോ സംസ്ഥാനങ്ങളിൽ ഇതുപോലെ ബസ്സുകളിൽ സ്ത്രീകൾക്ക് ഫ്രീ, വീട്ടമ്മമാർക്ക് മാസം ഒരു തുക ഒക്കെ വൃത്തിക്കു മാസാമാസം കൊടുക്കുന്നുണ്ട്. അവരൊന്നും ഒരിക്കലും ഇതും പറഞ്ഞു സ്ത്രീകളെ ആക്ഷേപിക്കാറില്ല.
(വാൽ കഷ്ണം…. നികുതി കൊടുക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്ര ആയാൽ എന്താണ് പ്രശ്നം ?
വീമാന യാത്ര, PA salary, pension, മൊബൈൽ ബില്ല്, ആശുപത്രി ബില്ല് തുടങ്ങി ഒരു മന്ത്രിക്കും MLA ടെ സകല ചിലവും പൊതു ജനത്തിന്റെ നികുതി അല്ലേ ഉപയോഗിക്കുന്നത്. അതുപോലെ ഇതും.)















