കൊച്ചി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകൾ കുരിശുകൾ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി .
ദേവസ്വം ഭൂമിയിലാണോ , സർക്കാർ ഭൂമിയിലാണോ കുരിശുകൾ നാട്ടിയതെന്ന് അറിയിക്കണം . ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പത്ത് ദിവസത്തിനുള്ളിൽ സർക്കാരും,ദേവസ്വം ബോർഡും നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത് . ഇതിന് ശേഷം ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേ സമയം പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് തടഞ്ഞു . പീരുമേട് ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തകരെ തടയാനായി എത്തിയത് .
സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ എത്തിയ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ടീച്ചർ അടക്കമുള്ളവരെയാണ് പൊലീസ് തടഞ്ഞത് . പ്രവർത്തകർ നാമജപം നടത്തി പ്രതിഷേധിക്കുകയാണ് .സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു .
ഇവിടെ റവന്യുഭൂമിയിൽ അനധികൃതമായി കയ്യേറി നാട്ടിയ കുരിശുകളിൽ മൂന്നെണ്ണം കഴിഞ്ഞ ദിവസം നീക്കിയിരുന്നു .പുതിയതായി സ്ഥാപിച്ച വലിയ മരക്കുരിശുകളാണ് നീക്കം ചെയ്തത് .
ഭൂമി കയ്യേറി സ്ഥാപിച്ച 17 കുരിശുകളും മൂന്നു ദിവസത്തിനകം നീക്കണമെന്നായിരുന്നു കണയങ്കവയൽ കത്തോലിക്കാ പള്ളി അധികൃതർക്ക് റവന്യൂ വകുപ്പ് നൽകിയ നോട്ടിസ്. ഇത് പാലിക്കപ്പെട്ടിട്ടില്ല .
ഇവിടെ അനധികൃതമായി സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാനുള്ള നടപടി ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞിരുന്നു . ജില്ലാ കലക്ടർ ഇടപെട്ടാണ് കുരിശുകൾ നീക്കുന്ന നടപടി തടഞ്ഞത് .
പാഞ്ചാലിമേട്ടിലെ കുരിശുകൾ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്നാണ് ജില്ലാ കളക്ടർ എച്ച്.ദിനേശ് നിർദേശം നൽകിയത് . റവന്യൂഭൂമിയിലാണ് കുരിശുകൾ ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾ വേണമെന്നാണ് കലക്ടറുടെ അഭിപ്രായം .
നിലവിലെ സ്ഥിതി തുടരട്ടെയെന്നാണ് റവന്യൂ വകുപ്പിന്റെയും നിലപാട് . മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്താൻ കഴിയില്ലെന്നാണ് ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചത്. അതേ സമയം കുരിശിനു മുന്നിൽ ശൂലം സ്ഥാപിച്ചവർക്കെതിരെ കേസ് എടുത്തിരുന്നു .
ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിൽ കുരിശുനാട്ടി കയ്യേറ്റം നടത്തുന്നുവെന്ന വാർത്ത ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്. ഇവിടുത്തെ റവന്യൂ ഭൂമിയാണ് കിലോമീറ്ററുകൾ ദൂരം കുരിശുനാട്ടി ക്രൈസ്തവ സംഘടനകൾ കൈയ്യേറിയിരിക്കുന്നത് .
മകരവിളക്ക് സമയത്ത് ആയിരങ്ങൾ ജ്യോതി കാണാൻ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. അതിലുപരി പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ട ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലിക്കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകളുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്.