മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ ദിന്‍ദോഷി കോടതി നാളത്തേക്ക് മാറ്റി. യുവതി ഹാജരാക്കിയ രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്റെ വാദം കേട്ട ശേഷമാണ് വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്.
ഡിഎന്‍എ പരിശോധന നടത്തണമെന്ന് യുവതിയുടെ ആവശ്യം ബിനോയിയുടെ അഭിഭാഷകന് നിരസിച്ചു. ജാമ്യാപേക്ഷയുടെ ഘട്ടത്തില്‍ ഡിഎന്‍എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നും പരാതികാരി നല്കിയ രേഖകളിലെ ഒപ്പ് ബിനോയിയുടെതല്ലെന്നും അഭിഭാഷകന് പറഞ്ഞു.
ബിനോയിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്ന കാര്യവും പരിഗണിക്കേണ്ടതില്ല. പിതാവിന് കേസുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടാണ് ജാമ്യാപേക്ഷയില്‍ ഇക്കാര്യം സൂചിപ്പിക്കാതിരുന്നത്. വിവാഹം നടന്നതടക്കം യുവതി കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണ്. രേഖകളിലെ ഒപ്പും വ്യാജമായി നിര്‍മിച്ചതാണെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ഈ വാദങ്ങള്‍ക്കെതിരെ യുവതിയുടെ അഭിഭാഷകനും രംഗത്തെത്തി. ബിനോയിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കും. ബിനോയ് നല്കിയ വിസയും ടിക്കറ്റും ഉപയോഗിച്ചാണ് യുവതി ദുബായിലേക്ക് പോയത്. ആദ്യ വിവാഹം മറച്ചു വെച്ചാണ് ബിനോയ് യുവതിക്ക് വിവാഹ വാഗ്ദ്ധാനം നല്‍കിയതെന്നും യുവതിയുടെ അഭിഭാഷകന് വാദിച്ചു. അതേസമയം, യുവതിയും മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള സ്വകാര്യ ചിത്രങ്ങള്‍ ബിനോയിയുടെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.