കൊച്ചി: നെട്ടൂര്‍ കൊലപാതകത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ആദ്യഘട്ടത്തില്‍ ഗുരുതര വീഴ്ച്ചയുണ്ടായതായി ആരോപണം. പൊലീസ് കേസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയിരുന്നതായി അര്‍ജുന്റെ അച്ഛന് ആരോപിച്ചു. ജൂലൈ രണ്ടാം തീയതി ചെവ്വാഴ്ച്ച മുതലാണ് അര്‍ജുനെ കാണാതാകുന്നത്.
വീട്ടുകാര്‍ പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും എട്ടാം ദിവസമാണ് വിവരങ്ങള്‍ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ പേര് സഹിതം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇവരെ ചോദ്യം ചെയ്തതിന് ശേഷം തിരിച്ച് വിടുകയായിരുന്നുവെന്നും അര്‍ജുന്റെ കുടുംബം ആരോപിക്കുന്നു.
കാണാതായതിന് തൊട്ടടുത്ത ദുവസം തന്നെ പരാതി നല്‍കിയിരുന്നെങ്കിലും വിഷയം പൊലീസ് ഗൗരവത്തിലെടുത്തില്ല. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കാര്യമായ അന്വേഷണമൊന്നും നടത്തിയില്ല എന്നാണ് കുടുംബത്തിന്റെ പരാതി.
ഇന്നലെയാണ് നെട്ടൂര്‍ റെയില്‍ പാളത്തിന് സമീപത്തെ ചതുപ്പ് നിലത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
അതേസമയം അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് എം വി വിദ്യന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കി. അര്ജുന് കൊല്ലപ്പെട്ടെന്നും ഹോബിയസ് കോര്‍പ്പസിലെ ഏഴാം എതിര് കക്ഷിയായ ലിപിന്‍ കേസിലെ ഒന്നാം പ്രതിയാണെന്നും ഹൈക്കോടതിയെ അറിയിച്ചു.